ഭാഗ്യം തേടിയെത്തിയത് അവസാന ശ്രമത്തില്‍, ഒപ്പം ഐപിഎസ് 'കൂട്ട്'; മലയാളികളില്‍ ഒന്നാമതായി മാളവിക ജി നായര്‍

മലപ്പുറം: 2024ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ നൂറില്‍ ഇടംപിടിച്ച് അഞ്ചു മലയാളി വനിതകള്‍. മലയാളികളില്‍ മാളവിക ജി നായര്‍ (45) ആണ് ഒന്നാമത്. നന്ദന (47), സോണറ്റ് ജോസ് (54), റീനു അന്ന മാത്യു ( 81), ദേവിക പ്രിയദര്‍ശിനി (95) എന്നിങ്ങനെയാണ് ആദ്യ നൂറില്‍ ഇടംനേടിയ മറ്റു മലയാളി വനിതകളുടെ റാങ്ക്.

അവസാന ശ്രമത്തില്‍ ഇത്തരത്തില്‍ ഒരു ഭാഗ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് മാളവിക മാധ്യമങ്ങളോട് പറഞ്ഞു. പിഞ്ചു കുഞ്ഞായ മോന്‍ ഉള്ളപ്പോഴാണ് പരീക്ഷ എഴുതിയത്. വീട്ടുകാരുടെ നല്ല പിന്തുണ ലഭിച്ചത് കൊണ്ടാണ് പരീക്ഷ നന്നായി എഴുതിയതെന്നും മാളവിക പറഞ്ഞു. ഐപിഎസ് ഉദ്യോഗസ്ഥനായ നന്ദഗോപന്‍ ആണ് ഭര്‍ത്താവ്. നന്ദഗോപന് മലപ്പുറത്ത് മഞ്ചേരി സ്റ്റേഷന്റെ ചാര്‍ജ് ആണ്. നിലവില്‍ ഇന്ത്യന്‍ റവന്യൂ സര്‍വീസില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ ആണ് മാളവിക.

യുപിഎസ് സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ ആദ്യ രണ്ടു റാങ്കുകളും പെണ്‍കുട്ടികള്‍ക്കാണ്. പരീക്ഷയില്‍ 1009 ഉദ്യോഗാര്‍ഥികളാണ് യോഗ്യത നേടിയത്. upsc.gov.in. എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഫലം നോക്കാനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.

ആദ്യത്തെ പത്തുറാങ്കുകാര്‍:

1. ശക്തി ദുബെ

2. ഹര്‍ഷിത ഗോയല്‍

3. ഡോംഗ്രെ ആര്‍ച്ചിത് പരാഗ്

4. ഷാ മാര്‍ഗി ചിരാഗ്

5. ആകാശ് ഗാര്‍ഗ്

6. കോമള്‍ പുനിയ

7. ആയുഷി ബന്‍സാല്‍

8. രാജ് കൃഷ്ണ ഝാ

9. ആദിത്യ വിക്രം അഗര്‍വാള്‍

10. മായങ്ക് ത്രിപാഠി

രാജ്യത്തെ ഏറ്റവും മത്സരാധിഷ്ഠിത പരീക്ഷകളിലൊന്നായി കണക്കാക്കപ്പെടുന്ന യുപിഎസ്സി സിവില്‍ സര്‍വീസ് പരീക്ഷയില്‍ എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഇന്ത്യന്‍ അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് (ഐഎഎസ്), ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐപിഎസ്), ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് (ഐഎഫ്എസ്), ഇന്ത്യന്‍ റവന്യൂ സര്‍വീസ്, ഇന്ത്യന്‍ ട്രേഡ് സര്‍വീസ്, മറ്റ് ഗ്രൂപ്പ് എ, ബി കേന്ദ്ര സര്‍വീസുകള്‍ തുടങ്ങിയ അഭിമാനകരമായ തസ്തികകളിലേക്കുള്ള പ്രവേശന കവാടമാണ് ഈ പരീക്ഷ.

പ്രിലിമിനറി, മെയിന്‍സ്, പേഴ്‌സണാലിറ്റി ടെസ്റ്റ് (ഇന്റര്‍വ്യൂ) എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളാണ് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഉള്‍പ്പെടുന്നത്. മൂന്ന് ഘട്ടങ്ങളിലുമുള്ള ഉദ്യോഗാര്‍ത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് അന്തിമ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുന്നത്. 2024 ലെ റിക്രൂട്ട്മെന്റ് പരീക്ഷയില്‍, അഭിമുഖ റൗണ്ട് ജനുവരി 7 ന് ആരംഭിച്ച് ഏപ്രില്‍ 17 ന് അവസാനിച്ചു.

Previous Post Next Post