പൊലീസ് ചമഞ്ഞ് വിര്‍ച്വല്‍ അറസ്റ്റ്, കോഴിക്കോട് വയോധികനില്‍നിന്ന് 8.80 ലക്ഷം രൂപ തട്ടി

കോഴിക്കോട്: കോഴിക്കോട് വിര്‍ച്വല്‍ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനില്‍ പണം തട്ടി. എലത്തൂര്‍ സ്വദേശിയായ ചാക്കുണ്ണി നമ്പ്യാര്‍ക്ക് 8.80 ലക്ഷം രൂപയാണ് നഷ്ടമായത്. മുംബൈയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന് പറഞ്ഞാണ് പണം തട്ടിയത്. ജോലി ചെയ്തിരുന്ന കാലത്ത് മനുഷ്യക്കടത്ത് നടത്തിയെന്ന പേരിലാണ് തട്ടിപ്പ് സംഘം വയോധികനെ ബന്ധപ്പെട്ടത്.

കേസിന് ആവശ്യമാ ബാങ്ക് രേഖകള്‍ അയച്ചു നല്‍കാനും ബാങ്ക് രേഖകള്‍ കൈക്കാലാക്കിയ സംഘം അക്കൗണ്ടില്‍ നിന്ന് പണം തട്ടുകയായിരുന്നു. ജനുവരിയിലാണ് തട്ടിപ്പ് നടന്നത്. മുംബൈയില്‍ ജലസേചന വകുപ്പില്‍ ജോലി ചെയ്തിരുന്ന സമയത്ത് വയോധികന് മനുഷ്യക്കടത്തുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഫോണ്‍ സന്ദേശം ലഭിക്കുകയായിരുന്നു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണറെന്ന പേരിലായിരുന്നു സന്ദേശം. കേസില്‍ നിന്നും ഒഴിവാക്കണമെങ്കില്‍ ബാങ്ക് രേഖകള്‍ അയച്ചു നല്‍കണമെന്നും ആവശ്യപ്പെട്ടു. ഇതനുസരിച്ച് ബാങ്ക് അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ അയച്ചുനല്‍കിയതോടെയാണ് പണം നഷ്ടമായത്.

ബന്ധുക്കളടക്കം വിവരം അറിഞ്ഞപ്പോഴാണ് താന്‍ തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കുന്നത്. തുടര്‍ന്ന് എലത്തൂര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കഴിഞ്ഞ ദിവസം ലഭിച്ച പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭച്ചിട്ടുണ്ട്. തെലങ്കാനയിലെ അക്കൗണ്ടിലേക്കാണ് പണം പോയിരിക്കുന്നതെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി.

Previous Post Next Post