തിരുവനന്തപുരം: തലസ്ഥാനത്തെ ഭക്തി സാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല. ആറ്റുകാൽ ക്ഷേത്രത്തിൽ പൊങ്കാല നിവേദിച്ചതോടെ, നഗരത്തിൽ വഴിനീളെ ഒരുക്കിയ പൊങ്കാലക്കലങ്ങളിലും പുണ്യാഹം തളിച്ചു. ആറ്റുകാൽ ദേവിക്ക് പൊങ്കാല നിവേദിച്ച ശേഷം ഭക്തലക്ഷങ്ങൾ മടങ്ങുകയായി. രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽ കുത്തും. നാളെ രാത്രി ഒന്നിന് നടക്കുന്ന കുരുതി സമർപ്പണത്തോടെ പൊങ്കാല ഉത്സവം സമാപിക്കും.
ഇത്തവണ തലസ്ഥാന നഗരിയിൽ പൊങ്കാല സമർപ്പണത്തിന് മുൻവർഷങ്ങളിലേക്കാൾ തിരക്കാണ് ദൃശ്യമായത്. കേരളത്തിന്റെ പല ജില്ലകിൽ നിന്നായി സ്ത്രീജനങ്ങൾ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാനെത്തി.ഇത്തവണ സിനിമാസീരിയൽ താരങ്ങൾക്കൊപ്പം സെക്രട്ടറിയേറ്റിന് മുന്നിൽ സമരമിരിക്കുന്ന ആശാ വർക്കർമാരും പൊങ്കാല അർപ്പിച്ചു. പഴുതടച്ച സുരക്ഷാ ക്രമീകരണങ്ങളാണ് ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായി പൊലീസ് ഒരുക്കിയിരുന്നത്.
കടുത്ത വേനലായതുകൊണ്ട് തന്നെ ശുചീകരണ പ്രവർത്തനങ്ങൾ വൈകുന്നേരം 3 മണിമുതൽ ആരംഭിക്കുന്നതിനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ശുചീകരണ പ്രവർത്തനം മികച്ച രീതിയിൽ പൂർത്തീകരിക്കുന്നതിനായി നഗരസഭ ശുചീകരണ തൊഴിലാളികൾ ഉൾപ്പെടെ ആകെ 3204 തൊഴിലാളികളെ നിയോഗിച്ചിട്ടുണ്ട്. പൊങ്കാലയ്ക്ക് ശേഷം ബാക്കിയാവുന്ന ചുടുകല്ലുകൾ അതിദാരിദ്യ്ര/ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട അർഹതപ്പെട്ട ഗുണഭോക്താക്കൾക്ക് എത്തിച്ച് നൽകുന്നതിന് നഗരസഭ തീരുമാനിച്ചിട്ടുണ്ട്. പൊങ്കാല ഉപയോഗശേഷം ചുടുകട്ടകൾ കേടുപാട് സംഭവിക്കാത്ത തരത്തിൽ അതാത് സ്ഥലങ്ങളിൽ സുരക്ഷിതമായി മാറ്റിവയ്ക്കണമെന്ന് മേയർ ആവശ്യപ്പെട്ടു. അനധികൃതമായി ചുടുകല്ലുകൾ ശേഖരിക്കുന്നതും സാമ്പത്തിക ലാഭത്തിന് വേണ്ടി ദുരുപയോഗം ചെയ്യുന്നതും അർഹതപ്പെട്ടവർക്ക് ആനുകൂല്യം നിഷേധിക്കുന്നതിന് കാരണമാകും. സുരക്ഷിതമായി പൊങ്കാലയിടാൻ ഭക്തജനങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്നും മേയർ പറഞ്ഞു.