കൊല്ലത്ത് പള്ളി വളപ്പില്‍ സ്യൂട്ട്‌കേസില്‍ അസ്ഥികൂടം; പൊലീസ് പരിശോധന


കൊല്ലം: കൊല്ലത്ത് പള്ളി വളപ്പില്‍ സ്യൂട്ട്‌കേസില്‍ അസ്ഥികൂടം കണ്ടെത്തി. സിഎസ്‌ഐ ശാരദമഠം പള്ളി സെമിത്തേരിയോട് ചേര്‍ന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥികൂടമെന്ന് പൊലീസ് പറഞ്ഞു. ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ് അസ്ഥികൂടമെന്നും, ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചതാണോയെന്ന് പരിശോധിക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണര്‍ കിരണ്‍ നാരായണന്‍ വ്യക്തമാക്കി.

മതിലിനോട് ചേര്‍ന്നാണ് സ്യൂട്ട്‌കേസ് ഉപേക്ഷിക്കപ്പെട്ടിരുന്നത്. പള്ളിയിലെ പൈപ്പ്‌ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനായി പണിക്കാര്‍ എത്തിയപ്പോഴാണ് സ്യൂട്ട്‌കേസ് കണ്ടെത്തുന്നത്. തുടര്‍ന്ന് തുറന്നുനോക്കിയപ്പോഴാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തുന്നത്. റോഡില്‍ നിന്നും ആരെങ്കിലും സ്യൂട്ട്‌കേസ് പറമ്പിലേക്ക് വലിച്ചെറിഞ്ഞതാണോയെന്നാണ് പൊലീസ് സംശയിക്കുന്നത്.

സ്യൂട്ട് കേസ് കണ്ടതിനെത്തുടര്‍ന്ന് കമ്പുകൊണ്ട് തുറന്നുനോക്കിയപ്പോള്‍ തലയോട്ടി കണ്ടുവെന്നും, ഉടന്‍ തന്നെ അച്ഛനെയും പള്ളിയിലെ മറ്റുള്ളവരെയും പൊലീസിനെയും വിവരം അറിയിച്ചുവെന്ന് പള്ളി ജീവനക്കാരന്‍ പറയുന്നു. പെട്ടിയുടെ കാലപ്പഴക്കവും അടുത്ത കാലത്താണോ ഇവിടെ ഉപേക്ഷിച്ചതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ചു വരികയാണ്.

Previous Post Next Post