'ഗോപാലകൃഷ്ണന്റെ വാദങ്ങള്‍ തെറ്റ്; കോടതിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ പ്രതികരണത്തിനില്ല'


 കണ്ണൂര്‍: അപകീര്‍ത്തി കേസില്‍ ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്റെ വാദങ്ങള്‍ തെറ്റാണെന്നും കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാല്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്നും സിപിഎം നേതാവ് പി കെ ശ്രീമതി. ഗോപാലകൃഷ്ണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ കാര്യത്തിലും തല്‍ക്കാലം മറുപടിയില്ലെന്നും അവര്‍ വ്യക്തമാക്കി.

പി കെ ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞത് തന്റെ ഔദാര്യമാണെന്നും കോടതി പറഞ്ഞിട്ടല്ല ഒത്തു തീര്‍പ്പ് നടത്തിയതെന്നും ബി ഗോപാലകൃഷ്ണന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു. പി കെ ശ്രീമതിയുടെ കണ്ണീരോടെ പറയുകയും ഒരു സ്ത്രീയുടെ അന്തസിന് ക്ഷതം സംഭവിച്ചുവെന്ന് നേരിട്ട് പറയുകയും ചെയ്തു. അന്തസുള്ള രാഷ്ട്രീയ നിലപാടിന്റെ ഭാഗമായി കേരള രാഷ്ട്രീയത്തിന് മാതൃകയാക്കാനാണ് ഖേദം രേഖപ്പെടുത്തിയതെന്നുമാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്. ഈ പോസ്റ്റിനോട് പ്രതികരിക്കുകയായിരുന്നു പി കെ ശ്രീമതി.

ഇന്നലെ ഹൈക്കോടതിയില്‍ ഹാജരായ ശേഷമാണ് മധ്യസ്ഥന്റെ ഒത്തുതീര്‍പ്പ് നിര്‍ദേശപ്രകാരം ഗോപാലകൃഷ്ണന്‍ മാധ്യമങ്ങള്‍ക്ക് മുമ്പാകെ പരസ്യമായി ഖേദം പ്രകടിപ്പിച്ചത്. ചാനല്‍ ചര്‍ച്ചയ്ക്കിടെ നടത്തിയ ആരോപണമാണ് കേസിന് ആധാരം. ശ്രീമതിക്കെതിരെ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ തനിക്ക് കഴിഞ്ഞില്ലെന്നായിരുന്നു ഗോപാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്. പി കെ ശ്രീമതി മന്ത്രിയായിരിക്കെ മകന്റെ കമ്പനിയില്‍ നിന്നും ആരോഗ്യ വകുപ്പ് മരുന്നുകള്‍ വാങ്ങി എന്നായിരുന്നു ബി ഗോപാലകൃഷ്ണന്റെ ആരോപണം.

Previous Post Next Post