'മനസിലെ വൃത്തികേട് ചാനലില്‍ ഛര്‍ദിച്ചുവച്ചു'; രണ്‍ബീര്‍ അല്ലാബാഡിയെ വിമര്‍ശിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: അശ്ലീല പരാമര്‍ശത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ എടുത്ത കേസുകള്‍ ഒരുമിച്ച് പരിഗണിക്കണമെന്ന രണ്‍ബീര്‍ അല്ലാബാഡിയയുടെ ഹര്‍ജിയില്‍ കടുത്ത വിമര്‍ശനവുമായി സുപ്രീംകോടതി. എന്തുതരം പരാമര്‍ശമാണ് നടത്തിയത് എന്ന് കോടതി ചോദിച്ചു. അപലപനീയമായ പെരുമാറ്റം എന്നാണ് കോടതി നിരീക്ഷിച്ചത്. മാതാപിതാക്കളെ അപമാനിച്ചു. മനസിലെ വൃത്തികേടാണ് യൂട്യൂബ് ചാനലില്‍ ഛര്‍ദിച്ചുവച്ചത്. എന്തിന് അനൂകൂല തീരുമാനം എടുക്കണമെന്നും കോടതി ചോദിച്ചു.

ജനപ്രീതിയുണ്ടെന്ന് കരുതി എന്തും പറയാമെന്ന് കരുതരുതെന്നും മൂഹത്തെ നിസാരമായി കാണരുതെന്നും ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമൂഹം മുഴുവന്‍ നാണക്കേട് അനുഭവിച്ചു. തനിക്ക് വധഭീഷണിയുണ്ടെന്ന് രണ്‍ബീര്‍ കോടതിയെ അറിയിച്ചു. വധഭീഷണിയുണ്ടെങ്കില്‍ അതില്‍ പരാതി നല്‍കൂ എന്നും കോടതി നിര്‍ദേശിച്ചു

അല്ലാബാഡിയയെ അറസ്റ്റ് ചെയ്യുന്നത് കോടതി താല്‍ക്കാലികമായി തടഞ്ഞു. അസം, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെടുത്ത കേസുകളിലാണ് നടപടി. പരാമര്‍ശങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ കേസുകള്‍ എടുക്കുന്നതും കോടതി തടഞ്ഞു.

Previous Post Next Post