തലശ്ശേരി മണോളിക്കാവ് ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച കേസില്‍ ഒരു സിപിഎം പ്രവർത്തകൻ കൂടി അറസ്റ്റില്‍.
80 ഓളം പേർക്കെതിരെ കേസെടുത്തിട്ടുണ്ടെങ്കില്‍ കുട്ടിമാക്കൂല്‍ സ്വദേശി സഹദേവൻ അടക്കം രണ്ട് പേരെയാണ് ഇതുവരെ പിടികൂടാനായത്. ബാക്കിയുള്ളവർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. അതേസമയം കാവില്‍ സംഘർഷത്തിനിടെ തർക്കം പരിഹരിക്കാൻ ഇടപെട്ടവരെയും പൊലീസ് കേസില്‍ പെടുത്തിയെന്നാണ് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വാദം.
മണോളിക്കാവില്‍ ഉത്സവത്തിനിടെ വ്യാഴാഴ്ച പുലർച്ചെ സംഘർഷം തടയുന്നതിനിടെ എസ്‌ഐ ഉള്‍പ്പെടെ പൊലീസുകാരെ സിപിഎം പ്രവർത്തകർ ആക്രമിച്ചിരുന്നു. 27 പേർക്കെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. വൈകിട്ട് മണോളിക്കാവില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് സംഘം കേസിലെ ഒന്നാം പ്രതിയും റൗഡി ലിസ്റ്റില്‍ പെട്ടയാളുമായ ദിപിനെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റി. പിന്നാലെ, സ്ഥലത്ത് സംഘടിച്ച സിപിഎം പ്രവർത്തകർ ഉദ്യോഗസ്ഥരെ തടഞ്ഞു. പ്രതിയെ ബലമായി പിടിച്ചിറക്കി കൊണ്ടുപോയി. എസ്‌ഐ ഉള്‍പ്പെടെയുളളവരെ ഗേറ്റിനുള്ളില്‍ പൂട്ടിയിട്ടു.
ഉത്സവം നടക്കുന്നതിനാലും സ്ത്രീകള്‍ ഉള്‍പ്പെടെ വലിയ ആള്‍ക്കൂട്ടം സ്ഥലത്തുണ്ടായിരുന്നതുകൊണ്ടും പൊലീസ് കൂടുതല്‍ ബലപ്രയോഗത്തിന് തുനിയാതെ പിൻവാങ്ങി. തടഞ്ഞ സിപിഎം പ്രവർത്തകരില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിരുന്നു. പിന്നാലെയാണ് കലാപ ശ്രമത്തിനും കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനുമുള്‍പ്പെടെ കേസെടുത്തത്. പൊലീസുകാരെ കൊല്ലുമെന്ന് സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്നാണ് എഫ്‌ഐആർ.
എഴുന്നള്ളിപ്പിനിടെ സിപിഎം പ്രവർത്തകർ ഇൻക്വിലാബ് മുദ്രാവാക്യം വിളിച്ചതിനെ തുടർന്നാണ് സംഘർഷമുണ്ടായതെന്നാണ് പൊലീസ് കേസ്. കേരളം ഭരിക്കുന്നത് ഞങ്ങളെന്നും കളിച്ചാല്‍ തലശ്ശേരി സ്റ്റേഷനില്‍ ഉണ്ടാകില്ലെന്നും ഭീഷണി മുഴക്കിയായിരുന്നു ബുധനാഴ്ചയിലെ ആക്രമണമെന്നും എഫ്‌ഐആറിലുണ്ട്.