ഒന്നുമറിഞ്ഞില്ലെന്ന് അധ്യാപകര്‍, 3 മാസം കൊടിയ പീഡനം; കോട്ടയം നഴ്‌സിങ് കോളേജ് റാഗിംഗ് അന്വേഷണം വ്യാപിപ്പിക്കും,ഹോസ്റ്റലിലെ കൂടുതല്‍ വിദ്യാർത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും വിവരങ്ങള്‍ തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.


കോട്ടയം : ഗവണ്‍മെന്‍റ് നഴ്സിങ്ങ് കോളേജിലെ റാഗിങ്ങില്‍ പൊലീസ് ,അന്വേഷണം വ്യാപിപ്പിക്കും. കോളേജ് ഹോസ്റ്റലിലെ കൂടുതല്‍ വിദ്യാർത്ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും വിവരങ്ങള്‍ തേടാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്താനായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പും പ്രത്യേക സംഘത്തെ നിയോഗിച്ചു.

തുടർച്ചയായി മൂന്ന് മാസത്തിലധികം വിദ്യാർത്ഥികള്‍ റാഗിങ്ങിന് ഇരായായിട്ടും ഹോസ്റ്റല്‍ അധികൃതരോ അധ്യാപകരോ ഒന്നും അറിഞ്ഞില്ലെന്ന് പറയുന്നതാണ് ഇപ്പോഴും ദുരൂഹം. കോളേജിന്റെ പ്രിൻസിപ്പാള്‍ തന്നെയാണ് ഹോസ്റ്റല്‍ വാർഡൻ. അസിസ്റ്റന്റ് വാ‍ർഡനായ മറ്റൊരു അധ്യാപകനാണ് ഹോസ്റ്റലിന്‍റെ പൂർണചുമതല. വളരെ കുറച്ച്‌ കുട്ടികള്‍ മാത്രമുളള ഹോസ്റ്റലില്‍ സ്ഥിരമായി മദ്യം അടക്കം എത്തിച്ചിട്ടും നടപടികളുണ്ടായിട്ടില്ല എന്നതും പൊലീസ് സംശയത്തിന്‍റെ ആക്കം കൂട്ടുന്നു.

സീനിയർ വിദ്യാർത്ഥികളെ പേടിച്ചിട്ടാണ് ഇതുവരെ ഒന്നും പുറത്ത് പറയാതിരുന്നതെന്നാണ് പരാതിക്കാരായ വിദ്യാർത്ഥികള്‍ നല്‍കിയ മൊഴി. കോളേജിലെ മറ്റ് വിദ്യാർത്ഥികള്‍ ആരെങ്കിലും ക്രൂരമായ റാഗിങ്ങിന് ഇരയായിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുകയാണ്. നിലവില്‍ കേസെടുത്തതും പ്രതികള്‍ റിമാന്‍റിലായതും കണക്കിലെടുത്ത് കൂടുതല്‍ വിദ്യാർത്ഥികള്‍ റാഗിങ്ങ് സംബന്ധിച്ച്‌ തുറന്ന് പറയുമെന്നാണ് പൊലീസ് കണക്ക്കൂട്ടല്‍. ഈ സാഹചര്യത്തിലാണ് കോളേജും ഹോസ്റ്റലും കേന്ദ്രീകരിച്ച്‌ കൂടുതല്‍ അന്വേഷണം നടത്തുന്നത്.

ഹോസ്റ്റലിലെ അസിസ്റ്റന്‍റ് വാർഡനായ അധ്യാപകനെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. അഞ്ച് പ്രതികളുടേയും മൊബൈല്‍ ഫോണുകള്‍ പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. പരാതിക്കാരായ വിദ്യാർത്ഥികളെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളുള്ള ഫോണുകള്‍ ശാസ്ത്രീയ പരിശോധനയക്ക് അയക്കും. പ്രതികള്‍ ഒന്നാം വർഷ വിദ്യാർത്ഥികളില്‍ നിന്ന് ഗൂഗിള്‍ പേ വഴി പണം വാങ്ങിയതിന്റെ തെളിവുകളും പൊലീസിന് കിട്ടിയിട്ടുണ്ട്. നിലവില്‍ റിമാന്റിലുളള പ്രതികളെ ആവശ്യമെങ്കില്‍ മാത്രമെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുകയുളളു. അതേസമയം ഉയർന്ന് വന്ന പരാതികള്‍ അന്വേഷിക്കാനാണ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് അഞ്ചംഗസമിതിയെ നിയോഗിച്ചത്. അതിവേഗത്തില്‍ റിപ്പോർട്ട് സർപ്പിക്കാനാണ് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറുടെ നി‍ർദേശം

Previous Post Next Post