'പാലക്കാട്ടെ മദ്യ നിര്‍മാണ യൂണിറ്റ് പുതിയ നയത്തിന് വിരുദ്ധം, എം ബി രാജേഷ് ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നു'

കൊച്ചി: പാലക്കാട് മദ്യനിര്‍മാണ യൂണിറ്റിന് അനുമതി നല്‍കി സ്വന്തം ജില്ലയിലെ ജനങ്ങളുടെ കുടിവെള്ളം മുട്ടിക്കാന്‍ മന്ത്രി എം ബി രാജേഷ് മുന്നിട്ട് ഇറങ്ങുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എം ബി രാജേഷ് പറയുന്നത് പച്ചക്കള്ളമാണ്. പുതിയ നയത്തിന് വിരുദ്ധമായിട്ടാണു നിലവിലെ പദ്ധതിയെന്നും സതീശന്‍ ആരോപിച്ചു.

പുതിയ നയത്തിനു വിരുദ്ധമായിട്ടാണു നിലവിലെ പദ്ധതി. പഞ്ചാബിലെ ഈ കമ്പനിയുടെ പ്ലാന്റ് നടത്തിയത് വലിയ മലിനീകരണമാണ്. കമ്പനി മാലിന്യം ഭൂഗര്‍ഭ കിണറ്റിലൂടെ പുറന്തള്ളി. 4 കിലോമീറ്റര്‍ ഭൂഗര്‍ഭജലം മലിനമാക്കി. കോണ്‍ഗ്രസ് ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടു പോകുമെന്നും സതീശന്‍ പറഞ്ഞു. താനും രമേശ് ചെന്നിത്തലയും തമ്മില്‍ ഭിന്നതയെന്നു ചിത്രീകരിക്കുകയാണ്. ചെന്നിത്തലയുമായി ഒരു ഭിന്നതയും ഇല്ല. തര്‍ക്കം ഉണ്ടെങ്കില്‍ ഞങ്ങള്‍ ഒരുമിച്ചു ഇരുന്നു പരിഹരിച്ചോളാമെന്നും സതീശന്‍ പറഞ്ഞു

ബ്രൂവറിക്ക് അനുമതി നല്‍കിയ കമ്പനി ഡല്‍ഹി മദ്യനയ കേസില്‍ ഉള്‍പ്പെട്ട കമ്പനിയാണ്. മന്ത്രിക്ക് വിഷയ ദാരിദ്ര്യമാണ്. കോളജ് തുടങ്ങുന്നതിനാണ് കമ്പനി രണ്ടു വര്‍ഷം മുമ്പ് സ്ഥലം വാങ്ങിയത്. കേസില്‍ അറസ്റ്റിലായ വ്യക്തിയാണ് ഉടമ. പാലക്കാട് ഭൂഗര്‍ഭ ജലക്ഷാമമുണ്ട്. എന്തുകൊണ്ട് ഈ കമ്പനിയുമായി രഹസ്യമായി ചര്‍ച്ച നടത്തിയെന്നും മറ്റു കമ്പനികളെ എന്തുകൊണ്ട് അറിയിച്ചില്ലെന്നും സതീശന്‍ ചോദിച്ചു.

Previous Post Next Post