തീരുമാനമെടുക്കാന്‍ ഹൈക്കമാന്‍ഡ് ഉണ്ട്; മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച വേണ്ട; ചെന്നിത്തല

കോഴിക്കോട്: മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുകയെന്നതാണെന്നും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അധികാരത്തില്‍ കൊണ്ടുവരികയെന്നതാണ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ലക്ഷ്യമെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ആരെന്ന കാര്യങ്ങളില്‍ തീരുമാനം എടുക്കാന്‍ ഹൈക്കമാന്‍ഡ് ഉള്‍പ്പെടെ ഉളളവര്‍ ഉണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല.

തനിക്ക് എല്ലാ സമുദായങ്ങളുമായി നല്ല ബന്ധമാണെന്നും അത് ഇന്നും ഇന്നലെയും തുടങ്ങിയതല്ലെന്നും ചെന്നിത്തല പറഞ്ഞു. അത് ഇന്നും തുടരുന്നു. ഇപ്പോള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുകയെന്നതാണ്. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ച് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അധികാരത്തില്‍ കൊണ്ടുവരികയെന്നതാണ് പ്രവര്‍ത്തകരുടെയും നേതാക്കളുടെയും പ്രധാനപ്പെട്ട ലക്ഷ്യം. പഞ്ചായത്ത് തെരഞ്ഞെടുപ്പാണ് വരുന്നത്. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രവര്‍ത്തകരുടെ തെരഞ്ഞെടുപ്പാണ്. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് വമ്പിച്ച വിജയം ഉണ്ടാക്കാന്‍ കഴിയണം. താന്‍ കെപിസിസി പ്രസിഡന്റായ കാലത്താണ് 70 ശതമാനം പഞ്ചായത്തുകള്‍ നേടിയത്. അത്തരം വിജയം ഉണ്ടാക്കാന്‍ പരിശ്രമിക്കണമെന്നും ചെന്നിത്തല പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് വരണമെന്ന് ജനങ്ങള്‍ ആഗ്രഹിക്കുന്നു. ഈ ഭരണം പോകണമെന്ന് ജനം ആഗ്രഹിക്കുന്നു. ഒന്നാം പിണറായി സര്‍ക്കാരുമായി തട്ടിച്ചുനോക്കുമ്പോള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ ദുരന്തമാണ്. അതുകൊണ്ട് സര്‍ക്കാരിനെ മാറ്റാന്‍ യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. മറ്റുകാര്യങ്ങള്‍ ഇപ്പോ ചര്‍ച്ചാ വിഷയങ്ങളല്ല. അത്തരം കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഹൈക്കമാന്‍ഡ് ഉണ്ട്. പാര്‍ലമെന്റിലുണ്ടായ വിജയം ആവര്‍ത്തിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം.

കോണ്‍ഗ്രസ് എല്ലാ മതവിഭാഗങ്ങളെയും വ്യക്തികളെയും ചേര്‍ത്തുനിര്‍ത്തുന്ന പാര്‍ട്ടിയാണ്. മതനിഷേധം ഇല്ല. എല്ലാമതങ്ങളുമായും സമുദായങ്ങളുമായി നല്ല ബന്ധമാണ്. ആ പ്രവര്‍ത്തനം ഇപ്പോഴും തുടരുന്നു. അതിനെ കുറിച്ച് മറ്റൊരു ചര്‍ച്ച ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

ജമാ അത്തെ ഇസ്ലാമിയുമായി കുട്ടുകൂടിയതും അവരുടെ ഹെഡ് ക്വാട്ടേഴ്‌സില്‍ പോയി അമീറിനെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഇപ്പോള്‍ മാറി നിന്നുകൊണ്ട് കുറ്റം പറയുന്നത് ശരിയല്ല. എല്ലാകാലത്തും എസ്ഡിപിഐ, ജമാഅത്തെ വോട്ടുകള്‍ നേടിയത് അവരാണ്. ഇപ്പോള്‍ സിപിഎം ഹിന്ദുകാര്‍ഡ് പുറത്തെടുക്കുകയാണ്. കഴിഞ്ഞ തവണ മുസ്ലീം കാര്‍ഡ് എടുത്ത് പരാജയപ്പെട്ടു. അതൊക്കെ കേരളത്തിലെ ജനങ്ങള്‍ക്ക് മനസിലാകുമെന്നും ചെന്നിത്തല പറഞ്ഞു.

Previous Post Next Post