കോഴിക്കോട്: സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കേരളാ പോലീസിന്റെ പാസിങ് ഔട്ട് പരേഡിലെ പ്രതിജ്ഞാവാചകത്തിൽ മാറ്റം. പരിശീലനം പൂർത്തിയാക്കി സേനയുടെ ഭാഗമായി പുറത്തേയ്ക്ക് ഇറങ്ങുന്നതിന്റെ മുന്നോടിയായുള്ള പാസിങ് ഔട്ട് പരേഡിൽ ചൊല്ലുന്ന പ്രതിജ്ഞാ വാചകത്തിലെ 'പോലീസ് ഉദ്യോഗസ്ഥൻ' എന്ന വാക്കിലാണ് മാറ്റം. ബാക്കിയുള്ള വാക്യങ്ങളെല്ലാം പഴയതു പോലെ തുടരും. പോലീസുദ്യോഗസ്ഥനെന്നത് പുരുഷനെ സൂചിപ്പിക്കുന്ന വാക്യമാണെന്നും വനിതാസേനാംഗങ്ങൾ ഇതേ പ്രതിജ്ഞ ചൊല്ലണമെന്നതുമാണ് നിലവിലുണ്ടായിരുന്ന വിവേചനം.
അഡീഷണൽ ഡയരക്ടർ ജനറൽ മനോജ് എബ്രഹാമാണ് ആഭ്യന്തരവകുപ്പിന് വേണ്ടി ജനുവരി മൂന്നിന് ഇത് സംബന്ധിച്ച സർക്കുലർ ഇറക്കിയത്. 'ഒരു പോലീസ് ഉദ്യോഗസ്ഥനെന്ന നിലയിൽ' എന്നിൽ അർപ്പിതമായ കർത്തവ്യങ്ങളും ചുമതലകളും നിർവഹിക്കുമെന്നും സർവ്വാത്മനാ പ്രതിജ്ഞ ചെയ്യുന്നു എന്നതിന് പകരം 'ഒരു പോലീസ് സേനാംഗമെന്ന നിലയിൽ' എന്ന് മാറ്റം വരുത്തിക്കൊണ്ടാണ് ഉത്തരവ്. സിവിൽ പോലീസ് ഓഫീസർമാർ മുതൽ ഡി.ജി.പിമാർ വരെ വനിതകളായി വിവിധ തസ്തികകളിൽ ജോലിയിൽ തുടരുമ്പോൾ പുരുഷമേധാവിത്വമുള്ള പ്രതിജ്ഞാ വാചകം ഒഴിവാക്കണമെന്ന അഭിപ്രായത്തെ തുടർന്നാണ് പുതിയ മാറ്റം.