സിനിമ കാണാനായി ഇറങ്ങി; അവധി കഴിഞ്ഞ് മടങ്ങാനിരിക്കെ അപകടം; കൊല്ലത്ത് കത്തിക്കരിഞ്ഞ കാറിലെ മൃതദേഹം ഐടി കമ്ബനി ഉദ്യോഗസ്ഥന്റേത്

അഞ്ചല്‍ ഒഴുകുപാറയ്ക്കലില്‍ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ കാറിലുണ്ടായിരുന്ന മൃതദേഹം ആയൂര്‍ ഒഴുകുപാറയ്ക്കല്‍ പടിഞ്ഞാറ്റിന്‍കര പുത്തന്‍വീട്ടില്‍ (മറ്റപ്പള്ളില്‍) റോബിന്‍ മാത്യുവിന്റെ മകന്‍ ലനേഷ് റോബിന്റേതാണെന്ന് തിരിച്ചറിഞ്ഞു.
കൊച്ചിയിലെ ഐടി കമ്ബനി ഉദ്യോഗസ്ഥനാണ്. അവധി കഴിഞ്ഞ് നാളെ ജോലിസ്ഥലത്തേക്ക് പോകാന്‍ ഇരിക്കുകയായിരുന്നു. 

സിനിമ കാണാനെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്നും പോയതെന്ന് വീട്ടുകാര്‍ പറഞ്ഞു. രാത്രി 10.30 വരെ വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി ലഭിച്ചതായി സുഹൃത്തുക്കള്‍ അറിയിച്ചു. രാവിലെയും വീട്ടില്‍ എത്തിതിരുന്നതിനെത്തുടര്‍ന്ന് വീട്ടുകാര്‍ അഞ്ചല്‍ പൊലീസില്‍ പരാതി നല്‍കി. ഇതിനു ശേഷമാണ് ബന്ധുക്കള്‍ അപകട വിവരം അറിയുന്നത്.

ലനേഷ് ധരിച്ചിരുന്ന മാലയും വാഹനത്തിന്റെ പഞ്ചിങ് നമ്ബർ പ്ലേറ്റുമാണ് ആളെ തിരിച്ചറിയാൻ സഹായിച്ചത്. പൂർണമായും കത്തിയ കാറില്‍ പിൻവശത്തെ ചില്ലു തകർത്ത് പകുതി പുറത്തു വന്ന നിലയിലായിരുന്നു മൃതദേഹം. വയയ്ക്കലില്‍ റോഡിന്റെ വശത്ത് 50 അടിയോളം താഴ്ചയില്‍ ചെങ്കുത്തായ ഭാഗത്തെ റബർ തോട്ടത്തിലേക്കാണ് കാർ മറിഞ്ഞത്. അപകടം നടന്ന ഭാഗം വിജനമാണ്. രാവിലെ സമീപത്തെ റബർ തോട്ടത്തില്‍ ടാപ്പിങ് നടത്താൻ എത്തിയ തൊഴിലാളിയാണ് അപകട വിവരം മറ്റുള്ളവരെയും പൊലീസിനെയും അറിയിച്ചത്.
കൊച്ചിയിലെ ഐടി കമ്ബനിയില്‍ എച്ച്‌ആർ മാനേജരായി ജോലി ചെയ്യുന്ന ലനേഷ് ക്രിസ്മസ് ആഘോഷിക്കാൻ ഡിസംബർ രണ്ടിനാണ് കുടുംബത്തോടൊപ്പം നാട്ടിലെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർ‌ട്ടില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും ആന്തരികാവയവങ്ങള്‍ വിദഗ്ധ പരിശോധനയ്ക്കു ശേഷമേ കൂടുതല്‍ വിവരങ്ങള്‍ അറിയാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് വ്യക്തമാക്കി.
Previous Post Next Post