കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒമ്ബതു പ്രതികള്‍ക്കും ജീവപര്യന്തം.
തലശ്ശേരി അഡീഷണല്‍ സെഷൻസ് കോടതി (3) ആണ് ശിക്ഷ വിധിച്ചത്. ആർഎസ്‌എസ്- ബിജെപി പ്രവർത്തകരെയാണ് കോടതി ശിക്ഷിച്ചത്.
കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻവീട്ടില്‍ സുധാകരൻ (57), കൊത്തില താഴെവീട്ടില്‍ ജയേഷ് (41), ചാങ്കുളത്തുപറമ്ബില്‍ രഞ്ജിത്ത് (44), പുതിയപുരയില്‍ അജീന്ദ്രൻ (51), ഇല്ലിക്കവളപ്പില്‍ അനില്‍കുമാർ (52), പുതിയപുരയില്‍ രാജേഷ് (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടില്‍ ശ്രീകാന്ത് (47), സഹോദരൻ ശ്രീജിത്ത് (43), തെക്കേവീട്ടില്‍ ഭാസ്‌കരൻ (67) എന്നിവരെയാണ് ശിക്ഷിച്ചത്.
എല്ലാ പ്രതികള്‍ക്കും 307 വകുപ്പ് പ്രകാരം 10 വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്. കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസില്‍ ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. അതില്‍ മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടെ വാഹനാപകടത്തില്‍ മരിച്ചിരുന്നു. 2005 ഒക്ടോബർ മൂന്നിനാണ് റിജിത്ത് കൊല്ലപ്പെട്ടത്
19 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസില്‍ വിധി പ്രസ്താവം വന്നിരിക്കുന്നത്. ക്ഷേത്രത്തിന് സമീപം ആർഎസ്‌എസ് ശാഖ നടത്തുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. 2005 ഒക്ടോബർ മൂന്നിന് രാത്രി ഒൻപത് മണിയോടു കൂടിയാണ് റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം നടന്നുവരുന്ന സമയത്ത് മാരകായുധങ്ങളുമായി ആർഎസ്‌എസ്-ബിജെപി പ്രവർത്തകർ ആക്രമിക്കുകയായിരുന്നു.