രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന്

 ന്യൂഡല്‍ഹി: പാര്‍ലമെന്റ് സംഘര്‍ഷത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ബിജെപി എംപിമാരെ ആക്രമിച്ചെന്ന കേസ് പാര്‍ലമെന്റ് പൊലീസാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്. ബിജെപി എംപിമാര്‍ക്കെതിരെ കോണ്‍ഗ്രസ് എംപിമാര്‍ നല്‍കിയ പരാതിയും ക്രൈംബ്രാഞ്ച് ഏറ്റെടുത്തു.

ശാരീരികമായി അക്രമിച്ചെന്നും ആക്രമണത്തിന് പ്രേരിപ്പിച്ചെന്നതുള്‍പ്പടെ 5 വകുപ്പുകള്‍ ചുമത്തിയാണ് രാഹുലിനെതിരെ കേസെടുത്തിരിക്കുന്നത്. 7വര്‍ഷം വരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ആഭ്യന്തരമന്ത്രി അമിത് ഷാ, ബിആര്‍ അംബേദ്ക്കറെ അപമാനിച്ചതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെയുണ്ടായ സംഭവങ്ങളാണ് പരാതിക്കടിസ്ഥാനം.

പാര്‍ലമെന്റ് വളപ്പിലെ സംഘര്‍ഷത്തില്‍ എംപിമാരായ പ്രതാപ് സാരംഗി, മുകേഷ് രജ്പുത് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. രാഹുല്‍ ഗാന്ധി, എംപിമാരെ കൈയേറ്റം ചെയ്തുവെന്നും വനിത എംപിയെ അപമാനിച്ചെന്നുമടക്കം ചൂണ്ടിക്കാട്ടി വധശ്രമത്തിനാണ് കേസ് നല്‍കിയതെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ വ്യക്തമാക്കിയിരുന്നു.

സെക്ഷന്‍ 109, 115, 117, 121,125, 351 വകുപ്പുകള്‍ പ്രകാരമാണ് രാഹുല്‍ ഗാന്ധിക്കെതിരെ ബിജെപി എംപി പരാതി നല്‍കിയത്. പാര്‍ലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിലാണ് ബിജെപി ആദ്യം പരാതി നല്‍കിയത്. പാര്‍ലമെന്റിലുണ്ടായ പ്രശ്‌നങ്ങള്‍ക്കെല്ലാം കാരണം രാഹുല്‍ ഗാന്ധിയാണെന്നും രാഹുല്‍ ഗാന്ധി എംപിമാരെ കൈയേറ്റം ചെയ്‌തെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആരോപിച്ചിരുന്നു

Previous Post Next Post