റീല്‍സ് ചിത്രീകരണത്തിനിടെ യുവാവ് മരിച്ച സംഭവം; ഇടിച്ച വാഹനം ഏതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ്

റീല്‍സ് ചിത്രീകരണത്തിനിടെ കാറിടിച്ച്‌ യുവാവ് മരിച്ച സംഭവത്തില്‍ ഇടിച്ച വാഹനം ഏതാണെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ്.
ഇടിച്ചത് ഡിഫന്‍ഡർ കാറാണെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. എന്നാല്‍ ബെന്‍സാണ് ഇടിച്ചതെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്‍റെ വാദം. രണ്ട് വാഹനങ്ങളുടെയും ഡ്രൈവര്‍മാരെയും ചോദ്യം ചെയ്തെങ്കിലും ഇടിച്ച വാഹനം ഏതെന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് വിശദീകരണം. 

അതേസമയം സംഭവത്തില്‍ കൂടുതല്‍ മോട്ടോർ വാഹന വകുപ്പ് കൂടുതല്‍ നടപടിക്കൊരുങ്ങി. വിഡിയോ ചിത്രീകരണത്തിന് ഉപയോഗിച്ച വാഹനങ്ങളുടെ രേഖകള്‍ ഹാജരാക്കാൻ ഉടമസ്ഥർക്ക് നിർദേശം നല്‍കി. വിഡിയോ ചിത്രീകരിക്കാൻ ഉപയോഗിച്ച ബെൻസ് കാറും ഡിഫെൻഡർ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രണ്ട് ഡ്രൈവർമാരുടെയും ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയിട്ടുണ്ട്.

രണ്ട് വാഹനങ്ങളുടെയും രജിസ്ട്രേഷൻ സസ്‌പെൻഡ് ചെയ്യാനും നീക്കമുണ്ട്. അതേസമയം ആല്‍വിന്റെ പോസ്റ്റുമോർട്ടം നടപടികള്‍ ഇന്ന് ബീച്ച്‌ ആശുപത്രിയില്‍ നടക്കും. പ്രദേശത്തുള്ള സിസിടിവി ഫൂട്ടേജുകള്‍ പരിശോധിച്ച്‌ വരികയാണ്. ഡിഫന്‍ഡറിന് ഒറിജിനല്‍ നമ്ബര്‍പ്ലേറ്റ് അനുവദിച്ചിരുന്നു. താല്‍ക്കാലിക നമ്ബര്‍ പ്ലേറ്റ് ഉപയോഗിച്ചായിരുന്നു ഷൂട്ടിങ്. അതും നിയമലംഘനമാണെന്നും എംവിഡി ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ രാവിലെയാണ് കോഴിക്കോട് ബീച്ച്‌ റോഡില്‍ പ്രമോഷന്‍ വിഡിയോ ചിത്രീകരിക്കുന്നതിനിടെ വാഹനമിടിച്ച്‌ വടകര കടമേരി സ്വദേശി ആല്‍വിന്‍ മരിച്ചത്. വാഹനങ്ങളുടെ ചേസിങ് വിഡിയോ ചിത്രീകരിക്കുന്നതിനിടയില്‍ കൂട്ടത്തിലുള്ള വാഹനമിടിച്ചാണ് അപകടമുണ്ടായത്. കോഴിക്കോട് ബീച്ച്‌ റോഡില്‍ വെള്ളയില്‍ പൊലീസ് സ്റ്റേഷന് സമീപത്ത് വെച്ച്‌ രാവിലെ ഏഴരയോടെയായിരുന്നു അപകടം.

ആല്‍വിന്‍ മുൻപ് ജോലി ചെയ്തിരുന്ന 999 ഓട്ടോ മോട്ടീവ് എന്ന സ്ഥാപനത്തിന് വേണ്ടി പ്രമോഷണല്‍ വിഡിയോ ചിത്രീകരിക്കുമ്ബോഴായിരുന്നു അപകടമുണ്ടായത്. കാറിലുണ്ടായിരുന്നവർ ഉടന്‍ തന്നെ ആല്‍വിനെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.
Previous Post Next Post