സ്വകാര്യ ബസ് ജീവനക്കാരുടെ നിയമനത്തിന് പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധമാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാര്‍.


സ്വകാര്യ ബസുകള്‍ വരുത്തിവയ്ക്കുന്ന റോഡപകടങ്ങളില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ ബസിന്റെ പെര്‍മിറ്റ് മൂന്ന് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ഡ്രൈവറുടെ ലൈസന്‍സ് ആറ് മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി. സ്വകാര്യ ബസുടമകളുടെ സംഘടന പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനിച്ചത്.

മത്സരയോട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഭൂരിഭാഗം അപകടങ്ങളുമുണ്ടാകുന്നത്. ഇതവസാനിപ്പിക്കാനായി ജിയോ ടാഗിങ് ഏര്‍പ്പെടുത്തും. ബസിലെ ഡ്രൈവിങ് സംബന്ധിച്ചുള്ള പരാതികള്‍ അറിയിക്കുന്നതിനായി ഒരു ഫോണ്‍ നമ്ബര്‍ പതിപ്പിക്കാനും ഉടമകളോട് ആവശ്യപ്പെട്ടു. ആരുടെ നമ്ബറാണ് കൊടുത്തിരിക്കുന്നത് എന്ന് മോട്ടോര്‍ വാഹന വകുപ്പിനെ അറിയിക്കണം. പരാതികളില്‍ നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ പിന്നീട് പതിപ്പിക്കുന്ന നമ്ബര്‍ എംവിഡിയുടേതായിരിക്കും. ബസിലെ എല്ലാ ജീവനക്കാര്‍ക്കും പരിശീലനം നല്‍കുന്നതിനായി ആര്‍ടിഓഫീസുകള്‍ കേന്ദ്രീകരിച്ച്‌ പദ്ധതികള്‍ ആരംഭിക്കും.

ബ്ലാക് സ്‌പോട് കേന്ദ്രീകരിച്ചുള്ള പരിശോധന ഉണ്ടാകും. സ്വകാര്യ ബസുകള്‍ക്ക് പൊലീസ് ക്ലിയറന്‍സ് നിര്‍ബന്ധമാക്കും. സമയം തെറ്റിച്ച്‌ ഓടുന്ന വാഹനങ്ങള്‍ക്ക് പിഴ നല്‍കും. റൂട്ടുകള്‍ കട്ട് ചെയ്യുന്ന സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കും. ലോറി മറിഞ്ഞു നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ മരിച്ച പാലക്കാട് പനയംപാടത്ത് റമ്ബിള്‍സ് വച്ച്‌ സ്പീഡ് കുറയ്ക്കാനുള്ള ഏര്‍പ്പാട് ഉടനെ ചെയ്യുമെന്നും, താത്കാലിക ഡിവൈഡറിന്റെ സ്ഥാനത്ത് ഒരു സ്ഥിരാമായ ഡിവൈഡര്‍ സ്ഥാപിക്കുമെന്നും ഗതാഗത വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ തിരുവനതപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അപകടം സംഭവിച്ച ഭാഗത്തടക്കം റോഡിന്റെ ഷോല്‍ഡര്‍ പണി പൂര്‍ത്തിയാക്കും. അവിടെ ഒരു റിറ്റൈനിങ് മതില്‍ പണിയുകയും ഒപ്പം റോഡില്‍ നിന്ന് മാറി നടന്നുപോകാന്‍ ഉള്ള സംവിധാനം ഒരുക്കുകയും ചെയ്യും. പനയംപാടം അപകടവുമായി ബന്ധപെട്ട് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ചേര്‍ന്ന യോഗത്തിന്റെ തീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു മന്ത്രി.

Previous Post Next Post