പാലക്കാട് അപകടം: നാല് വിദ്യാര്‍ഥിനികളുടെയും സംസ്‌കാരം ഇന്ന്; എതിരെ വന്ന വാഹനം ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്

പനയമ്ബാടത്ത് ലോറിയിടിച്ച്‌ മരിച്ച നാല് വിദ്യാര്‍ഥിനികളും കൂട്ടുകാരികള്‍. കരിമ്ബ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികളായ ആയിഷ, ഇര്‍ഫാന, റിദ, നിദ എന്നിവരാണ് മരിച്ചത്.
അപകടത്തില്‍ എതിരെ വന്ന വാഹനം ഓടിച്ച ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അമിത വേഗതയിലെത്തിയ ഈ ലോറി സിമന്റ് കയറ്റിവന്ന മറ്റൊരു ലോറിയെ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് പൊലീസ് വിശദീകരണം. വണ്ടൂര്‍ സ്വദേശി പ്രജീഷിനെതിരെയാണ് കേസെടുത്തത്. പ്രജീഷ് ലോറി അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. 
അതേസമയം അപകടത്തില്‍ മരിച്ച നാല് വിദ്യാര്‍ഥികളുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. രാവിലെ ആറിന് മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങും. ആശുപത്രിയില്‍നിന്ന് മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കും. തുടര്‍ന്ന് പള്ളിക്ക് തൊട്ടടുത്തുള്ള ഹാളില്‍ പൊതുദര്‍ശനം നടക്കും. കുട്ടികള്‍ പഠിച്ച കരിമ്ബ സ്‌കൂളില്‍ പൊതുദര്‍ശനം ഉണ്ടാവില്ല. കരിമ്ബ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായും പരീക്ഷ മറ്റൊരു ദിവസം നടത്തുമെന്നും വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

അപകടം നടന്നയുടനെ നാട്ടുകാര്‍ കുട്ടികളെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തെക്കുറിച്ച്‌ അടിയന്തരമായി അന്വേഷിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പാലക്കാട് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
Previous Post Next Post