അപകടം സിനിമ കാണാൻ പോകുന്നതിനിടെ; മരിച്ചവരുടെ എണ്ണം അഞ്ചായി

കളർകോടിനടുത്ത് ദേശീയപാതയില്‍ കാറും കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസും കൂട്ടിയിടിച്ച്‌ മെഡിക്കല്‍ വിദ്യാർഥികളായ അഞ്ചുപേർ മരിച്ചു.
കാറിലുണ്ടായിരുന്ന മൂന്നുപേർ ഉള്‍പ്പെടെ നിരവധിപേർക്ക് പരിക്കേറ്റു. 

ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹീം, കണ്ണൂർ സ്വദേശി മുഹമ്മദ് ജബ്ബാർ, ആലപ്പുഴ സ്വദേശി ആയുഷ് ഷാജി, മലപ്പുറം സ്വദേശി ദേവാനന്ദ്, പാലക്കാട് സ്വദേശി ശ്രീദീപ് എന്നിവരാണ് മരിച്ചത്. ഒരാള്‍ സംഭവ സ്ഥലത്തും നാലുപേർ ആശുപത്രിയിലെത്തിയശേഷവുമാണ് മരിച്ചത്. 

കാറിലുണ്ടായിരുന്ന ഗൗരി ശങ്കർ, ആല്‍വിൻ, കൃഷ്ണദേവ് എന്നിവർക്ക് ഗുരുതര പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 9.45ഓടെയായിരുന്നു അപകടം. വണ്ടാനം മെഡിക്കല്‍ കോളജിലെ ഒന്നാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളാണ് അപകടത്തില്‍പെട്ടത്. ഇടിയുടെ ആഘാതത്തില്‍ ബസിലുണ്ടായിരുന്ന യാത്രക്കാർ മുന്നിലെ ചില്ല് തകർന്ന് പുറത്തേക്ക് തെറിച്ചുവീണു. ഇവരുടെ പരിക്ക് ഗുരുതരമല്ല.

വണ്ടാനത്തുനിന്ന് ആലപ്പുഴയില്‍ സിനിമക്ക് പോകുകയായിരുന്നു വിദ്യാർഥികള്‍ എന്നറിയുന്നു. ഗുരുവായൂരില്‍നിന്ന് കായംകുളത്തേക്ക് പോകുകയായിരുന്നു ബസ്. കനത്ത മഴയില്‍ കാറിന്‍റെ നിയന്ത്രണം വിട്ടതാകാം അപകടകാരണമെന്നാണ് നിഗമനം. ബസും കാറും അമിതവേഗത്തിലായിരുന്നില്ലെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കാർ പൂർണമായും തകർന്ന നിലയിലാണ്.

പൂർണമായി തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യുവാക്കളെ പുറത്തെടുത്തത്. പരിക്കേറ്റവരെ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Previous Post Next Post