അച്ഛനെ അടിക്കല്ലേ' എന്ന് മകള്‍ നിലവിളിച്ചു; വിഷ്ണുവിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊന്നത് മകളുടെ കണ്‍മുന്നില്‍.


തൃക്കുന്നപ്പുഴ തറയില്‍കടവില്‍ വിഷ്ണുവിനെ ഭാര്യയുടെ ബന്ധുക്കള്‍ മർദിച്ച്‌ കൊന്നത് ഏഴുവയസ്സുകാരിയായ മകളുടെ കണ്‍മുന്നില്‍വെച്ച്‌.

വിഷ്ണുവും ഭാര്യയും ഒന്നര കൊല്ലമായി പിണങ്ങി കഴിയുന്നതിനാല്‍ മകളെ ധാരണപ്രകാരം രണ്ടുപേരും മാറിമാറിയാണ് പരിചരിക്കുന്നത്. ഇതുപ്രകാരം മകളെ തിരിച്ചേല്‍പിക്കാൻ ഭാര്യവീട്ടില്‍ എത്തിയപ്പോഴായിരുന്നു ക്രൂരകൃത്യം.

ചൊവ്വാഴ്ച രാത്രി ഒൻപത് മണിയോടെ തറയില്‍കടവിലായിരുന്നു സംഭവം. വിഷ്ണുവിനും ആതിരക്കും ഏഴ് വയസുള്ള തൻവി എന്ന മകളുണ്ട്. പൊലീസ് സ്റ്റേഷനിലെ ധാരണ പ്രകാരം മകളെ അവധി ദിവസങ്ങളില്‍ വിഷ്ണുവിനോടൊപ്പം വിട്ടയക്കും. ഒപ്പമുണ്ടായിരുന്ന മകളെ തിരികെ ഏല്‍പിക്കാനാണ്‌ രാത്രിയില്‍ തറയില്‍കടവിലെ ഭാര്യവീട്ടില്‍ വിഷ്ണു എത്തിയത്. എന്നാല്‍, തൻവി അച്ഛനോടൊപ്പം പോകണമെന്ന് വാശിപിടിച്ച്‌ ബൈക്കില്‍നിന്നും ഇറങ്ങാൻ കൂട്ടാക്കിയില്ല.

 ഇതില്‍ ദേഷ്യപ്പെട്ട് ആതിര രാജ് മകളെ അടിച്ചു. ഇതേചൊല്ലി വിഷ്ണുവും ആതിരയും തമ്മില്‍ വഴക്കായി. ഇതിനിടെ വിഷ്ണു ആതിരയെ അടിച്ചു. ഇത് കണ്ട് സംഭവസ്ഥലത്തുണ്ടായിരുന്ന സമീപവാസികളായ ആതിരയുടെ പിതൃസഹോദരന്മാർ കൂട്ടം ചേർന്ന് വിഷ്ണുവിനെ ക്രൂരമായി മർദിക്കു കയായിരുന്നു. അടിയേറ്റ് നിലത്തുവീണ വിഷ്ണു കേണപേക്ഷിച്ചിട്ടും മർദനം തുടർന്നു. അച്ഛനെ അടിക്കല്ലേ എന്ന് പറഞ്ഞ് തൻവി നിലവിളിക്കുണ്ടായിരുന്നു. മർദനമേറ്റ് വിഷ്ണു മലമൂത്ര വിസർജനം നടത്തിയതായും ബന്ധുക്കള്‍ പറഞ്ഞു. പിടിച്ചുമാറ്റാൻ വന്ന വിഷ്ണുവിന്റെ ബന്ധു കിഷോറിനും മർദനമേറ്റു.

ബോധരഹിതനായി കിടന്ന വിഷ്ണുവിനെ കിഷോറും നാട്ടുകാരും ചേർന്ന് കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. സമീപവാസികള്‍ വിളിച്ചു പറഞ്ഞതനുസരിച്ച്‌ ഇതിനിടെ തൃക്കുന്നപ്പുഴ പൊലീസ് സംഭവസ്ഥലത്ത് എത്തി പ്രതികളെ രാത്രി തന്നെ കസ്റ്റഡിയില്‍ എടുത്തിരുന്നു. തൻവിയുടെ മൊഴിയും പൊലീസ് എടുത്തു. കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബുധനാഴ്ച ഇൻക്വസ്റ്റ് തയ്യാറാക്കിയ ശേഷം ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച്‌ പോസ്റ്റുമോർട്ടം നടത്തി. രാത്രി എട്ടരയോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.

 

Previous Post Next Post