കര്‍ണാടക മുൻ മുഖ്യമന്ത്രി എസ് എം കൃഷ്‌ണ അന്തരിച്ചു.


മുൻ കേന്ദ്ര വിദേശ കാര്യമന്ത്രിയും കർണാടക മുൻ മുഖ്യമന്ത്രിയുമായിരുന്ന എസ് എം കൃഷ്ണ അന്തരിച്ചു. 93 വയസായിരുന്നു.

ഇന്ന് പുലർച്ചെ 2.45-ന് ബംഗളൂരുവിലെ വസതിയിലായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമ ജീവിതത്തിലായിരുന്നു. 2009 മുതല്‍ 2012 വരെ യുപിഎ സർക്കാരില്‍ വിദേശകാര്യമന്ത്രിയായിരുന്ന അദ്ദേഹം അതിന് മുൻപ് 1999 മുതല്‍ 2004 വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു. 2017-ല്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേർന്നിരുന്നു. 1962-ല്‍ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച അദ്ദേഹം അറിയപ്പെടുന്ന നിയമജ്ഞനായിരുന്നു.

1962-ല്‍ സ്വതന്ത്രനായി മദ്ദൂർ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മത്സരിച്ച്‌ ജയിച്ചു. ശേഷം പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലേക്ക്. 1968-ല്‍ മണ്ഡ്യയില്‍ നിന്ന് കോണ്‍ഗ്രസ് എംപിയായി. പിന്നീട് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച്‌ വന്ന എസ് എം കൃഷ്ണ കോണ്‍ഗ്രസില്‍ പടി പടിയായി വളർന്നു. 1999-ല്‍ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട എസ് എം കൃഷ്ണയുടെ നേതൃത്വത്തിലാണ് ബെംഗളുരു നഗരം ഇന്ന് കാണുന്ന ഇന്ത്യയുടെ സിലിക്കൻ വാലിയായി വളർന്നത്. ബെംഗളുരു അഡ്വാൻസ്‍ഡ് ടാസ്ക് ഫോഴ്സ് എന്ന സമിതി രൂപീകരിച്ച്‌, ഇൻഫോസിസ് സഹസ്ഥാപനകനായ നന്ദൻ നിലേകനിയെ അടക്കം അതില്‍ പങ്കാളിയാക്കി. ഉദ്യാന നഗരിക്ക് ടെക് പരിവേഷം കൈവന്നത് ഇതിന് ശേഷമായിരുന്നു.

യുപിഎ സർക്കാരില്‍ മൻമോഹൻ സിംഗ് വിദേശകാര്യ മന്ത്രി പദവി നല്‍കി. എന്നാല്‍ 2012-ല്‍ അദ്ദേഹത്തോട് കോണ്‍ഗ്രസ് ആ പദവി ഒഴിയാൻ നിർദേശിച്ചത് കൃഷ്ണയ്ക്ക് കടുത്ത അതൃപ്തിയുണ്ടാക്കി. പിന്നീട് പാർട്ടിയുമായി അകന്ന അദ്ദേഹം 2017-ല്‍ ബിജെപിയില്‍ ചേർന്നു. 2021-ല്‍ രാഷ്ട്രീയത്തില്‍ നിന്ന് വിരമിച്ച അദ്ദേഹം വിശ്രമജീവിതത്തിലായിരുന്നു. 2023-ല്‍ രണ്ടാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പദ്മവിഭൂഷണ്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.


Previous Post Next Post