അനുമതി വാങ്ങിയെന്ന് പാളയം ഏരിയ സെക്രട്ടറി, നടുറോഡില്‍ സ്‌റ്റേജ് കെട്ടാനല്ല അനുമതി നല്‍കിയതെന്ന് പൊലീസ്

ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി റോഡിന്റെ നടുവില്‍ സ്‌റ്റേജ് കെട്ടിയതില്‍ വിശദീകരണവുമായി പാളയം ഏരിയ സെക്രട്ടറി വഞ്ചിയൂര്‍ ബാബു.
അനുമതി വാങ്ങിയാണ് വേദിയൊരുക്കിയത് എന്നാണ് അദ്ദേഹം പറഞ്ഞത്. എന്നാല്‍ പൊലീസ് ഈ വാദം തള്ളി. 

അനുമതി വാങ്ങാതെയാണ് വേദി ഒരുക്കിയത് എന്നത് തെറ്റായ വാർത്തയാണ്. വാഹനങ്ങള്‍ക്ക് പോകാന്‍ സ്ഥലമുണ്ടായിരുന്നു. സ്മാര്‍ട്ട് സിറ്റി റോഡ് നിര്‍മാണം നടക്കുന്നതിനാലാണ് ബ്ലോക്കുണ്ടായതെന്നും വഞ്ചിയൂര്‍ ബാബു പ്രതികരിച്ചു.

വഴി തടഞ്ഞ് വേദി കെട്ടിയതില്‍ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സമ്മേളന പരിപാടികള്‍ നടത്താന്‍ മാത്രമാണ് സിപിഎം അനുമതി വാങ്ങിയത്. നടുറോഡില്‍ സ്‌റ്റേജ് കെട്ടാന്‍ അനുമതി നല്‍കിയിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
മൂന്ന് ദിവസമായി തുടരുന്ന പാളയം ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനത്തിനായാണ് വഞ്ചിയൂര്‍ ജങ്ഷനില്‍ ഗതാഗതം തടസപ്പെടുത്തി സിപിഎം വേദി നിര്‍മിച്ചത്. സമാപന സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യുന്നത്. ഇതിനായി രണ്ടുവരി പാതയായ റോഡിന്റെ ഒരു വശത്തു കൂടിയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും തടഞ്ഞു. ഇരുഭാഗത്തേക്കുമുള്ള വാഹനങ്ങള്‍ ഒറ്റവരിയിലൂടെയാണ് കടത്തി വിടുന്നത്. ഇതോടെ വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്.
Previous Post Next Post