രാഷ്ട്രീയം, കല, ബിസിനസ്സ്, വിനോദം തുടങ്ങി വിവിധ മേഖലകളിൽ നിരവധി പ്രമുഖരാണ് 2024ൽ വിട പറഞ്ഞത്. രത്തൻ ടാറ്റയുടെ മരണം ബിസിനസ് ലോകത്ത് വലിയ നഷ്ടമാണ് ഉണ്ടാക്കിയതെങ്കിൽ മൻമോഹൻ സിങ്, സീതാറാം യെച്ചൂരി...ദേശീയ രാഷ്ട്രീയരംഗത്ത് അവശേഷിപ്പിച്ചത് വലിയ ശൂന്യതയാണ്.
മൻമോഹൻ സിങ്
പ്രതിസന്ധികളുടെ കയത്തിൽനിന്ന് ഇന്ത്യയെ പ്രതീക്ഷയുടെ കരയിലേക്കു നയിച്ച പ്രധാനമന്ത്രിയായിരുന്നു ഡോ. മൻമോഹൻ സിങ്. രാഷ്ട്രീയം അതിലുള്ളവരുടെ അധികാരത്തിനും സമ്പത്തിനുമുള്ളതല്ല, സാമൂഹിക മാറ്റത്തിനുള്ളതാവണം എന്നതായിരുന്നു മൻമോഹന്റെ നയം. 2004 മുതൽ 2014 വരെ പ്രധാനമന്ത്രിയായിരിക്കെ, വിവരാവകാശ നിയമം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം എന്നിവയുൾപ്പെടെയുള്ള വിപ്ലവകരമായ നിരവധി നിയമങ്ങൾ കൊണ്ടുവന്നു. മൻമോഹൻ സിങിന്റെ വിയോഗത്തിലൂടെ നഷ്ടമായത് രാജ്യത്തിന്റെ സാമ്പത്തിക രംഗത്തിന്റെ വളർച്ചക്കും പുരോഗതിക്കും സുപ്രധാന പങ്കുവഹിച്ച നേതാവിനെയാണ്.
രത്തൻ ടാറ്റ
ഇന്ത്യയുടെ വിശ്വസ്ത വ്യവസായിയായിരുന്നു രത്തൻ ടാറ്റ. 1991ൽ ജെആർഡി ടാറ്റയിൽനിന്ന് ടാറ്റ ഗ്രൂപ്പിന്റെ ചെയർമാൻസ്ഥാനം ഏറ്റെടുത്ത രത്തൻ 21 വർഷം ടാറ്റ ഗ്രൂപ്പിന്റെ ചെയർമാനായിരുന്നു. ടാറ്റ ഗ്രൂപ്പിനെ ഇന്നുകാണുന്ന ആഗോള കമ്പനിയാക്കി പടുത്തുയർത്തി. വ്യാവസായിക ഇന്ത്യയെ കെട്ടിപ്പടുത്ത, ജീവിത മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച ആ മനുഷ്യസ്നേഹി കർമവീഥിയിൽ അനശ്വരമുദ്ര പതിപ്പിച്ചാണ് കടന്നുപോയത്.
സീതാറാം യെച്ചൂരി
മതേതര രാഷ്ട്രീയത്തിന്റെ സൂര്യശോഭയായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 32 വർഷമായി സിപിഎം പൊളിറ്റ് ബ്യൂറോ അംഗമായി പ്രവർത്തിച്ച യച്ചൂരി 2015 ലാണ് ജനറൽ സെക്രട്ടറി പദവിയിലേക്കെത്തിയത്. 2005 മുതൽ 2017 വരെ ബംഗാളിൽനിന്നുള്ള രാജ്യസഭാംഗമായിരുന്നു. ഇടതുപക്ഷത്തെ നയിക്കുന്ന വെളിച്ചമായിരുന്നു സീതാറാം യെച്ചൂരിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അനുശോചന സന്ദേശം. ദേശീയ രാഷ്ട്രീയത്തിനും പ്രത്യേകിച്ച് ഇടതുപക്ഷത്തിനും വലിയ നഷ്ടമാണ് സീതാറാമിന്റെ വിയോഗം
സാക്കിർ ഹുസൈൻ
വിരൽത്തുമ്പിൽ നിന്നും ജീവൻ തുടിക്കുന്ന താളങ്ങളിലൂടെ സംഗീത പ്രേമികളുടെ ഹൃദയങ്ങളെ കീഴടക്കിയ തബല മാന്ത്രികനായിരുന്നു സാക്കിർ ഹുസൈൻ. തബലയെ ക്ലാസിക്കൽ സംഗീതോപകരണത്തിന്റെ പരിധികൾക്കപ്പുറത്തേക്ക് ഉയർത്താൻ സാക്കിറിന് കഴിഞ്ഞു. അമേരിക്കയിലെ പരമ്പരാഗത കലാകാരൻമാർക്കും സംഗീതജ്ഞർക്കും നൽകുന്ന ഏറ്റവുമുയർന്ന ബഹുമതിയായ യുണൈറ്റഡ് നാഷണൽ എൻഡോവ്മെന്റ് ഫോർ ആർട്സ് നാഷണൽ ഹെറിറ്റേജ് ഫെലോഷിപ്പ് 1999ൽ അദ്ദേഹത്തെ തേടിയെത്തി. അദ്ദേഹത്തെ രാജ്യം പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ പുരസ്കാരങ്ങൾ നൽകി ആദരിച്ചു. പ്രശസ്ത തബലവാദകൻ ഉസ്താദ് അല്ലാ രഖായുടെ മകനായി ജനിച്ച സാക്കിർ ഹുസൈന്, സംഗീതം രക്തത്തിൽ അലിഞ്ഞു ചേർന്നതായിരുന്നു
സുശീൽ കുമാർ മോദി
ദേശീയ രാഷ്ട്രീയത്തിലും ബിഹാർ രാഷ്ട്രീയത്തിലും ഒരേപോലെ പ്രതിഭ തെളിയിച്ച നേതാവായിരുന്നു സുശീൽ കുമാർ മോദി. നിയമസഭ, ലെജിസ്ലേറ്റീവ് കൗൺസിൽ, രാജ്യസഭാ, ലോക്സഭാ എന്നീ നാലു സഭകളിലും അംഗമായിരുന്നെന്ന അപൂർവ നേട്ടത്തിന് ഉടമയായിരുന്നു സുശീൽ മോദി. നിതീഷ്കുമാർ നയിച്ച ജെഡിയു ബിജെപി സഖ്യസർക്കാരുകളിൽ 2005-13, 2017-20 കാലത്താണ് സുശീൽ മോദി ഉപമുഖ്യമന്ത്രിയായി. ബിജെപി ദേശീയ വൈസ് പ്രസിഡന്റ്, ബിഹാർ സംസ്ഥാന അധ്യക്ഷൻ എന്നീ പദവികളും വഹിച്ചു.
എസ്എം കൃഷ്ണ
കർണാടക രാഷ്ട്രീയത്തിലെ ജനകീയ നേതാക്കളിൽ പ്രമുഖനാണ് എസ്എം കൃഷ്ണ. ഐടി വ്യവസായ ആസ്ഥാനമായ ബംഗളുരുവിന്റെ വളർച്ചയ്ക്ക് പിന്നിൽ ഇദ്ദേഹത്തിന്റെ ഭരണമികവും ദീർഘവീക്ഷണവും എടുത്തുപറയാവുന്നതാണ്. 2009 മുതൽ 2012 വരെ ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയായും പ്രവർത്തിച്ചു. കർണാടക മുഖ്യമന്ത്രി, മൂന്നു തവണ ലോക്സഭാംഗം, രണ്ട് തവണ രാജ്യസഭാംഗം എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. മഹാരാഷ്ട്ര ഗവർണറായും സേവനം അനുഷ്ഠിച്ചു.
ഫാലി സാം നരിമാൻ
രാജ്യം കണ്ട എക്കാലത്തേയും മികച്ച അഭിഭാഷകനും ഇന്ത്യൻ നിയമശാസ്ത്രത്തിന്റെ ചരിത്രത്തിൽ മായാത്ത മുദ്ര പതിപ്പിച്ച നിയമജ്ഞനുമായിരുന്നു ഫാലി സാം നരിമാൻ. 1950 നവംബറിൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി എന്റോൾ ചെയ്തു. 1961-ൽ മുതിർന്ന അഭിഭാഷകനായി നിയമിതനായി. അഭിഭാഷകനായി 70 വർഷത്തിലേറെ കാലമാണ് പ്രാക്ടീസ് ചെയ്തത്. അദ്ദേഹത്തിന്റെ സംഭാവനകളെ മാനിച്ച് രാജ്യം പത്മഭൂഷൺ, പത്മവിഭൂഷൺ എന്നിവ നൽകി അദരിച്ചിട്ടുണ്ട്. 1999 മുതൽ 2005 വരെ രാജ്യസഭയിലെ നോമിനേറ്റഡ് അംഗമായിരുന്നു.
രാമോജി റാവു
ഇന്ത്യൻ സിനിമയുടെ ചരിത്രം തിരുത്തിയ നിർമാതാവാണ് രാമോജി റാവു. റാമോജി ഫിലിം സിറ്റി സ്ഥാപിച്ചതിലൂടെലോക സിനിമയ്ക്ക് മുന്നിൽ ഇന്ത്യയെ കൊണ്ടുവന്നുനിർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. ചലച്ചിത്ര നിർമാണ കമ്പനിയായ ഉഷാകിരൻ മൂവീസിന്റെ സ്ഥാപകൻ കൂടിയാണ് റാമോജി റാവു. നാലു ഫിലിംഫെയർ അവാർഡുകളും ദേശീയ ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. പത്രപ്രവർത്തനം, സാഹിത്യം, വിദ്യാഭ്യാസം എന്നിവയിൽ നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 2016ൽ രാജ്യം പത്മവിഭൂഷൺ നൽകി ആദരിച്ചു.