ഇസ്രായേല്‍ സ്വദേശി വിനോദ സഞ്ചാരിയെ കടയില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ പോലീസ് ഇടപെടൽ.


തേക്കടിയിലെത്തിയ ഇസ്രായേല്‍ സ്വദേശിയായ വിനോദ സഞ്ചാരിയെ കടയില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ ഇടപെടലുമായി പൊലീസ്.

കാശ്മീർ സ്വദേശികളായ പാർട്ണേഴ്സിനെ കടയില്‍ നിന്നും തല്‍ക്കാലത്തേക്ക് ഒഴിവാക്കാൻ കട ഉടമക്ക് നിർദേശം നല്‍കി. കട താല്‍ക്കാലത്തേക്ക് അടച്ചിട്ടു ഇന്നലെ രാത്രിയാണ് കുമളി ടൗണില്‍ പ്രവർത്തിക്കുന്ന ഇൻക്രെഡിബിള്‍ ക്രാഫ്റ്റ്സ് എന്ന കടയില്‍ ഇസ്രയേല്‍ സ്വദേശിയായ ഡോവർ വാല്‍ഫർ സാധനം വാങ്ങാൻ എത്തിയത്. കുമളി സ്വദേശിയും രണ്ട് കാശ്മീർ സ്വദേശികളും ചേർന്നാണ് കട നടത്തുന്നത്. ഫുട്പാത്തിലൂടെ നടന്നു പോയപ്പോള്‍ കടയിലുള്ളവർ വിളിച്ചു കയറ്റുകയായിരുന്നു.

വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിനിടെ സ്വദേശത്തുള്ള ബന്ധുവിനോട് ഇവർ മൊബൈലില്‍ ഹീബ്രു ഭാഷയില്‍ സംസാരിച്ചു. ഇത് കേട്ട കടയില്‍ ഉണ്ടായിരുന്ന ഉടമകളില്‍ ഒരാളും കാശ്മീർ സ്വദേശിയുമായ ഹയാസ് അഹമ്മദ് റാത്തർ ഏത് രാജ്യത്തു നിന്നെത്തിയതാണെന്നു ചോദിച്ചു. ഇസ്രായേല്‍ സ്വദേശി ആണെന്ന് പറഞ്ഞതോടെ നിങ്ങള്‍ക്ക് ഇവിടെ നിന്നും സാധനങ്ങള്‍ തരില്ലെന്ന് പറയുകയും കടയില്‍ നിന്ന് ഇറങ്ങണം എന്നാവശ്യപ്പെട്ട് ഒച്ച വെക്കുകയും ചെയ്തു. തുടർന്ന് ലൈറ്റും അണച്ചു. ഭയന്ന് പോയ സഞ്ചാരി വേഗം പുറത്തിറങ്ങി ഭർത്താവിനെയും ടാക്സി ഡ്രൈവറെയും വിളിച്ചു. ഇവരെത്തി കടയുടമയോട് സംസാരിച്ചു. ബഹളം കേട്ട് സമീപത്തുണ്ടായിരുന്ന കടക്കാരും ഡ്രൈവർമാരും വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികളും പ്രശ്നത്തില്‍ ഇടപെട്ടു. ഇതോടെ ഹയാസ് അഹമ്മദ് റാത്തർ മാപ്പ് പറഞ്ഞ് തടിയൂരി.

Previous Post Next Post