മദ്യലഹരിയില്‍ മരണപ്പാച്ചില്‍, വാഹനം ഓടിച്ച ക്ലീനര്‍ക്ക് ലൈസന്‍സില്ല ; നാട്ടിക അപകടത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍



തൃശൂര്‍: തടി കയറ്റി വന്ന ലോറി പാഞ്ഞ് കയറി അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഡ്രൈവറും ക്ലീനറും അറസ്റ്റില്‍. മദ്യലഹരിയില്‍ ക്ലീനറാണ് വാഹനമോടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇയാള്‍ക്ക് ലൈസന്‍സുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂര്‍ ആലക്കോട് സ്വദേശികളായ അലക്‌സ്, ജോസ് (ഡ്രൈവര്‍) എന്നിവരാണ് അറസ്റ്റിലായത്.

ഗോവിന്ദാപുരം സ്വദേശികളായ നാടോടികള്‍ ഉറങ്ങിക്കിടക്കുകയായിരുന്നു. നാട്ടിക ജെ കെ തിയേറ്ററിനടുത്ത് പുലര്‍ച്ചെ നാലിനായിരുന്നു അപകടം. അപകടം ഉണ്ടായതിന് ശേഷം വാഹനം ഓടിച്ച് ഇരുവരും രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞതിനെത്തുടര്‍ന്നാണ് ഇരുവരേയും പിടികൂടാനായത്. പരിക്കേറ്റവരില്‍ ആറ് പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ രണ്ട് പേര്‍ കുട്ടികളാണ്.

കണ്ണൂരില്‍ നിന്ന് മരം കയറ്റി പോയിരുന്ന ലോറിയാണ് ദേശീയ പാതയില്‍ നിന്ന് ബൈപ്പാസിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറിയത്. ദേശീയ പാതയില്‍ സ്ഥാപിച്ചിരുന്ന ഡിവൈഡര്‍ തകര്‍ത്താണ് ലോറി ഉറങ്ങിക്കിടന്നവര്‍ക്കിടയിലേക്ക് കയറിയത്.

Previous Post Next Post