ജനം വിധിയെഴുതി, വോട്ടെടുപ്പ് പൂര്‍ത്തിയായി; ചേലക്കരയില്‍ റെക്കോഡ് പോളിങ്, വയനാട്ടില്‍ പോളിങ് കുത്തനെ ഇടിഞ്ഞു

വയനാട്ടിലും ചേലക്കരയിലും ഉപതെരഞ്ഞെടുപ്പ് പൂർത്തിയായി. വയനാട്ടില്‍ പോളിങ് ശതമാനം മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച്‌ കുത്തനെ കുറഞ്ഞു.
ഒടുവില്‍ ലഭിക്കുന്ന കണക്ക് പ്രകാരം വയനാട്ടില്‍ 64.72% ആണ് പോളിങ്. ചേലക്കരയില്‍ രാത്രി എട്ടുമണി വരെയുള്ള കണക്ക് അനുസരിച്ച്‌ 72.77 ശതമാനം ആണ് പോളിങ്. ചേലക്കര മണ്ഡലത്തില്‍ വോട്ടിംഗ് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ടനിരയുണ്ടായിരുന്നു. വോട്ടെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ചുരുക്കം ബൂത്തുകളില്‍ രാവിലെ വോട്ടിങ് യന്ത്രം തകരാറിലായതു മൂലം
പോളിങ് കുറച്ച്‌ സമയം തടസപ്പെട്ടു.

വയനാട്ടില്‍ രാവിലെ മുതലുണ്ടായിരുന്ന പോളിങിലെ കുറവ് വൈകിട്ടും തുടര്‍ന്നു. പോളിങ് സമയം വൈകിട്ട് ആറിന് പൂര്‍ത്തിയായപ്പോഴും വയനാട്ടിലെ ബൂത്തുകളില്‍ കാര്യമായ തിരക്കുണ്ടായിരുന്നില്ല. ചേലക്കരയിലെ പോളിങ് ശതമാനത്തില്‍ റെക്കോഡ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം വലിയ രീതിയില്‍ ഉയര്‍ന്നു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോള്‍ ചെയ്ത വോട്ടുകളുടെ എണ്ണം മറികടന്നാണ് പുതിയ റെക്കോഡ് കുറിച്ചത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോള് ചെയ്യപ്പെട്ടത് 1,53,673 വോട്ടുകളാണ്. എന്നാല്‍, ഇന്ന് വൈകിട്ട് ആറരവരെയുള്ള കണക്ക് പ്രകാരം 1,54,356 വോട്ടുകളാണ് ചേലക്കരയില്‍ ഇത്തവണ പോള്‍ ചെയ്തത്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉണ്ടായതിനേക്കാള്‍ മികച്ച പോളിംഗ് ശതമാനം ചേലക്കരയിലുണ്ടായതില്‍ തികഞ്ഞ വിജയ പ്രതീക്ഷയിലാണ് മുന്നണികള്‍. വയനാട്ടില്‍ വോട്ടെടുപ്പിനിടെ വൈകിട്ട് അഞ്ചരയ്ക്ക് പോളിങ് ബൂത്തിലെ വിവിപാറ്റ് യന്ത്രം തകരാറിലായെങ്കിലും പ്രശ്നം പരിഹരിച്ച്‌ വോട്ടിങ് തുടര്‍ന്നു. സുല്‍ത്താൻ ബത്തേരി വാകേരി എച്ച്‌എസിലെ വിവിപാറ്റ് യന്ത്രമാണ് തകരാറിലായത്.

വയനാട്ടില്‍ പോളിംഗ് ശതമാനം കുറഞ്ഞത് യുഡ‍ിഎഫിന്‍റെ ഭൂരിപക്ഷത്തെ ബാധിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. 2019 ല്‍ രാഹുല്‍ നേടിയതിനേക്കാള്‍ കൂടുതല്‍ ഭൂരിപക്ഷം നേടും. യുഡിഎഫ് കേന്ദ്രങ്ങളില്‍ പോളിംഗ് ശതമാനം കുറഞ്ഞിട്ടില്ലെന്നും എന്‍ഡിഎ, എല്‍ഡിഎഫ് കേന്ദ്രങളില്‍ വോട്ടിംഗ് ശതമാനം കുറഞ്ഞിരിക്കാമെന്നും വിഡി സതീശൻ പറഞ്ഞു.

Previous Post Next Post