കൊച്ചിയില്‍ നിന്ന് അരമണിക്കൂര്‍ കൊണ്ട് മാട്ടുപ്പെട്ടി; ആദ്യ സീ പ്ലെയിന്‍ ബോള്‍ഗാട്ടിയില്‍ എത്തി; വാട്ടര്‍ സല്യൂട്ടോടെ സ്വീകരണം.


കരയിലും വെള്ളത്തിലും ഇറങ്ങാനും പറന്നുയരാനും കഴിയുന്ന സീ പ്ലെയിന് കൊച്ചിയില്‍ വന്‍വരവേല്‍പ്പ്. ഞായറാഴ്ച ഉച്ചയോടെയാണ് ബോള്‍ഗാട്ടി കായലിലാണ് സീ പ്ലെയിന്‍ ഇറങ്ങിയത്.

നാളെയാണ് പരീക്ഷണപ്പറക്കല്‍. കൊച്ചി ബോള്‍ഗാട്ടി പാലസില്‍ നിന്നും ഇടുക്കി മാട്ടുപ്പെട്ടിയിലേക്കാണ് ആദ്യ സര്‍വീസ്. രാവിലെ 9.30ന് വിമാനം, മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്‌ലാഗ് ഓഫ് ചെയ്യും. മന്ത്രി പി രാജീവ് അധ്യക്ഷനാകും.

ഗ്രാമീണ മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കരയിലും വെള്ളത്തിലുമിറങ്ങാന്‍ കഴിയുന്നതും പറന്നുയരുന്നതുമായ ചെറുവിമാന സര്‍വീസുകള്‍ നടത്തി വിനോദസഞ്ചാരികളെയും സാധാരണക്കാരെയും വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഉഡാന്‍ എന്ന പദ്ധതിയുടെ ഭാഗമായാണ് ജലവിമാന സര്‍വീസ് നടത്തുന്നത്. കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയന്‍ വിമാനങ്ങളാണ് സീ പ്ളെയിന്‍ പദ്ധതിക്ക് ഉപയോഗിക്കുക. വലിയ ജനാലകളുള്ളതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് മികച്ച ആകാശക്കാഴ്ച വിമാനയാത്ര സമ്മാനിക്കും.

Previous Post Next Post