'ശോഭ സുരേന്ദ്രന് ഇതില്‍ ഒരു പങ്കുമില്ല'; ആരു പറഞ്ഞാലും വിശ്വസിക്കില്ലെന്ന് കെ സുരേന്ദ്രന്‍



പാലക്കാട്: കൊടകര കുഴല്‍പ്പണക്കേസില്‍ തിരൂര്‍ സതീശന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ശോഭ സുരേന്ദ്രനാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. മാധ്യമങ്ങളോ ആരു തന്നെ പറഞ്ഞാലും ഇതിനു പിന്നില്‍ ശോഭ സുരേന്ദ്രനാണെന്ന് താന്‍ തരിമ്പുപോലും വിശ്വസിക്കില്ല. ശോഭ സുരേന്ദ്രന് ഇതില്‍ ഒരു പങ്കുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ശോഭാ സുരേന്ദ്രനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിടുകയാണ്. വിവാദങ്ങളിലേക്ക് ബിജെപി നേതാക്കളുടെ പേര് വലിച്ചിഴക്കുന്നത് ദുരുദ്ദേശ പരമായിട്ടാണ്. കേരളത്തിലെ ബിജെപി ഒറ്റക്കെട്ടായിട്ടാണ് ഉപതെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കെ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ശോഭ സുരേന്ദ്രന്റെ പേരുപറഞ്ഞ് കുളം കലക്കിയവര്‍ക്ക് കടുത്ത നിരാശയുണ്ടാകും. ബിജെപി നേതാക്കളുടെ പേരു പറഞ്ഞ് പാര്‍ട്ടിയില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമമെങ്കില്‍, ആധികാരികമായി പറയുന്നു, കേരള ബിജെപി ഒറ്റക്കെട്ടായിട്ടാണ് മുന്നോട്ടു പോകുന്നത്. ആരെയും തമ്മില്‍ ഭിന്നിപ്പിച്ച് മുതലെടുക്കാനുള്ള യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും നീക്കം വെച്ചു പൊറുപ്പിക്കില്ലെന്ന് സുരേന്ദ്രന്‍ പറഞ്ഞു. ബിജെപി ഒരു മാധ്യമത്തേയും ചാനലുകളേയും വിലക്കിയിട്ടില്ലെന്നും സംസ്ഥാന പ്രസിഡന്റ് വ്യക്തമാക്കി.

സുരേഷ് ഗോപിയുടെ രോമം തൊടാന്‍ സാധിക്കില്ല

ആംബുലന്‍സ് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തത് സര്‍ക്കാരിന്റെ ആശയപാപ്പരത്തവും ഭീരുത്വവുമാണ്. പൂരം കലക്കി അവിടെ അക്രമം ഉണ്ടാക്കാന്‍ ശ്രമിച്ച ആള്‍ക്കാരെ കാണാന്‍ ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് വിലക്കുണ്ടോ?. പോകാന്‍ സാധിച്ചില്ലെന്നാണ് വി എസ് സുനില്‍കുമാറും പ്രതാപനും പറഞ്ഞത്. അവര്‍ക്ക് പോകാന്‍ സാധിക്കാത്തത് സുരേഷ് ഗോപിക്ക് സാധിച്ചു. വളരെ പരിഹാസ്യമായ നിലപാടാണ് സര്‍ക്കാരിന്റേത്. സുരേഷ് ഗോപിയുടെ ഒരു രോമം തൊടാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ആയിരംവട്ടം ശ്രമിച്ചാലും സാധിക്കില്ല. ബിജെപി ഈ വിഷയം രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

ധര്‍മ്മരാജന്റെ മൊഴിപ്പകര്‍പ്പ് 2021 ല്‍ വന്നതാണ്. അതൊക്കെ ഇപ്പോള്‍ എടുത്ത് അലക്കുന്നതെന്തിനാണ്. അമിത് ഷായെ കണ്ടില്ലേ. ആ പ്രശ്‌നം എന്റെ കയ്യില്‍ നിന്നും പോയില്ലേ. അമിത് ഷായുടെ കോര്‍ട്ടിലേക്ക് പന്തു പോയപ്പോള്‍ പിന്നെ സുരേന്ദ്രനോട് എന്തിനാണ് ചോദിക്കുന്നത്. ഞാന്‍ എവിടെ കിടക്കുന്നു. കെ സുരേന്ദ്രന്‍ പറഞ്ഞു. സന്ദീപ് വാര്യര്‍ പാര്‍ട്ടി വിടുമോയെന്ന ചോദ്യത്തിന് മറുപടി ഇപ്രകാരമായിരുന്നു: ആരും തന്നെ പാര്‍ട്ടിയില്‍ നിന്നും പോകില്ല. എല്ലാവരും പ്രചാരണത്തിന് എത്തും. ഇതിന്റെ പേരില്‍ ആരും പായസം കുടിച്ച് പഞ്ചസാര കൂട്ടേണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Previous Post Next Post