നവീന്‍ബാബുവിന്റെ മരണം അതീവ ദുഃഖകരം; സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല: മുഖ്യമന്ത്രി



തിരുവനന്തപുരം: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണം വേദനിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നവീന്‍ബാബുവിന്റെ മരണം അതീവ ദുഃഖകരമാണ്. ഒരു ഉദ്യോഗസ്ഥനും ഇനി ഇതുപോലൊരു ദുരന്തം ഉണ്ടാകില്ല എന്ന് ഉറപ്പു വരുത്തും. സത്യസന്ധനായ ഒരു ഉദ്യോഗസ്ഥന്റെയും ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സെക്രട്ടറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്‍ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നിര്‍ഭയമായി നീതിയുക്തമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കും. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ശക്തമായി നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഴിമതി ആരോപണത്തെത്തുടര്‍ന്ന് എഡിഎം നവീന്‍ ബാബു ജീവനൊടുക്കി ഒമ്പതാം ദിവസമാണ്, ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പരസ്യ പ്രതികരണം ഉണ്ടാകുന്നത്.

സത്യസന്ധരായ ഉദ്യോഗസ്ഥരുടെ ആത്മാഭിമാനം ചോദ്യം ചെയ്യാന്‍ ആരെയും അനുവദിക്കില്ല. ജീവനക്കാരുടെ സ്ഥലമാറ്റം പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കും. അര്‍ഹത അനുസരിച്ച് സ്ഥലമാറ്റമുണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. കണ്ണൂര്‍ കലക്ടറേറ്റില്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി പി ദിവ്യ, പെട്രോള്‍ പമ്പ് എന്‍ഒസിയുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉന്നയിച്ചതിന്റെ പിന്നാലെയാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

Previous Post Next Post