'എകെജി സെന്ററില്‍ നിന്ന് ഒരു പരാതിയും ഉണ്ടാക്കിയിട്ടില്ല; സിപിഎം നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പം'



പാലക്കാട്: കണ്ണൂര്‍ എഡിഎമ്മായ നവീന്‍ ബാബുവിന്റെ മരണത്തില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പൊലീസ് അന്വേഷണം കൃത്യമായ രിതിയിലാണ് മുന്നോട്ടുപോകുന്നത്. അതില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പാര്‍ട്ടി നവീന്റെ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്നും ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'എകെജി സെന്ററില്‍ നിന്ന് ഒരുപരാതിയും ഉണ്ടാക്കിയിട്ടില്ല. എഡിഎമ്മിന്റെ മരണത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നു. എന്തടിസ്ഥാനത്തിലാണ് വീഴ്ച പറ്റിയെന്ന് മാധ്യമങ്ങള്‍ പറയുന്നത്. പൊലീസ് അന്വേഷണം കൃത്യമായ രീതിയില്‍ മുന്നോട്ടുപോകും. പാര്‍ട്ടി വ്യക്തമായി പറഞ്ഞിട്ടുണ്ട് നവീന്‍ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന്. കണ്ണൂര്‍ ജില്ലാ കമ്മറ്റിയുടെ പ്രസ്താവനയിലും ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്.

ഈ വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്ക് പറയാനുള്ളത് മുഖ്യമന്ത്രിയും പാര്‍ട്ടിക്ക് പറയാനുള്ളത് പാര്‍ട്ടിയും പറഞ്ഞിട്ടുണ്ട്. ലോകത്ത് തന്നെ ഏറ്റവും കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരണത്തിന്റെ കേന്ദ്രം കേരളമാണ്. വലതുപക്ഷ ആശയനിര്‍മിതിക്ക് വേണ്ടിയാണ് പല ചോദ്യങ്ങളും. ഇതെല്ലാം അറിഞ്ഞാണ് മാധ്യമങ്ങളോട് സംവദിക്കുന്നത്'- ഗോവിന്ദന്‍ പറഞ്ഞു.

'സരിന്‍ മുന്‍പ് എടുത്ത നിലപാട് കമ്യൂണിസ്റ്റ് വിരുദ്ധമാണ്. മുഖ്യമന്ത്രിക്ക് വിരുദ്ധമാണ്. ഇപ്പോള്‍ ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയനിലപാടിലേക്ക് എത്തിയാല്‍ ഭൂതകാലം നോക്കിയല്ല തീരുമാനം എടുക്കേണ്ടത്. പാര്‍ട്ടിയെ വിമര്‍ശിച്ച ആരയൊണ് ഈ പാര്‍ട്ടിയും പ്രസ്ഥാനവും തള്ളിക്കളഞ്ഞത്. കെ കരുണാകരനുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചവരാണ് ഞങ്ങള്‍. ഏറ്റവും വലിയ കമ്യൂണിസ്റ്റ് വിരുദ്ധനായ ആന്റണിക്കൊപ്പവും തന്ത്രജ്ഞനായ കമ്യൂണിസ്റ്റ് വിരുദ്ധന്‍ ഉമ്മന്‍ചാണ്ടിക്കൊപ്പവും കെഎം മാണിക്കൊപ്പവും സിഎച്ചിനൊപ്പവും ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്'- ഗോവിന്ദന്‍ പറഞ്ഞു.

Previous Post Next Post