വിനേഷ് ഫോഗട്ടിന് ഒളിംപിക്‌സ് ജേതാവിന് നല്‍കുന്ന സ്വീകരണം ഒരുക്കുമെന്ന് ഹരിയാന സര്‍ക്കാര്‍


 

ചണ്ഡിഗഡ്: പാരീസില്‍ നിന്ന് തിരിച്ചെത്തുന്ന വിഗ്നേഷ് ഫോഗട്ടിന് ഒളിംപിക്സ് ജേതാവിന് നല്‍കുന്ന സ്വീകരണം ഒരുക്കുമെന്ന് ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനി. ഒളിംപിക്‌സില്‍ വെള്ളി മെഡല്‍ ജേതാവിന് നല്‍കുന്ന എല്ലാ പരിഗണനയും ബഹുമതിയും നല്‍കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഭാരപരിശോധനയില്‍ 100 ഗ്രാം തൂക്കം വ്യത്യാസം വന്നതോടെയാണ് വിനേഷ് ഫോഗട്ടിനെ ഒളിംപിക്സ് അസോസിയേഷന്‍ അയോഗ്യയാക്കിയത്.

വിനേഷ് ഫോഗട്ട് തങ്ങള്‍ക്ക് ഒരു ചാംപ്യനാണ്, വിനേഷിന്റെ പ്രകടനത്തില്‍ ഇന്ത്യ മുഴുവന്‍ അഭിമാനിക്കുന്നുവെന്നും സൈനി പ്രസ്താവനയില്‍ പറഞ്ഞു. അയോഗ്യതയാക്കപ്പെട്ടതിന് പിന്നാലെ ഹരിയാന ഉള്‍പ്പെട രാജ്യം നിങ്ങളോടൊപ്പം നില്‍ക്കുന്നുവെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടിരുന്നു. എല്ലാ വെല്ലുവിളികളേയും നിങ്ങള്‍ ധീരമായി നേരിട്ടെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

പാരിസ് ഒളിംപിക്സില്‍ അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിനേഷ് ഫോഗട്ട് വിരമിക്കല്‍ പ്രഖ്യാപിച്ചു. സ്വപ്നങ്ങള്‍ തകര്‍ന്നുവെന്നും ഇനി മത്സരിക്കാനുള്ള കരുത്തില്ലെന്നും എല്ലാവരും തന്നോട് ക്ഷമിക്കണമെന്നും ഫോഗട്ട് എക്സില്‍ കുറിച്ചു.'ഗുഡ്ബൈ റസ്ലിങ്ങ്, ഞാന്‍ തോറ്റു, ക്ഷമിക്കണം, നിങ്ങളുടെ സ്വപ്നം, എന്റെ ധൈര്യം എല്ലാം തകര്‍ന്നു, ഇതില്‍ കൂടുതല്‍ ശക്തി എനിക്കില്ല. നിങ്ങളോടെല്ലാം ഞാന്‍ എന്നും കടപ്പെട്ടിരിക്കും, ക്ഷമിക്കണം' എന്നായിരുന്നു എക്‌സില്‍ വിനേഷ് കുറിച്ചത്.

ഇന്നലെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ഹരിയാനയില്‍ വച്ച് ഫോഗട്ടിന്റെ അമ്മാവനെ നേരില്‍ കാണുകയും നിര്‍ഭാഗ്യകരമായ സംഭവത്തില്‍ അവരുടെ സപ്പോട്ടിങ് സ്റ്റാഫിനെതിരെ രംഗത്തുവരികയും ചെയ്തിരുന്നു. എങ്ങനെയാണ് ഇത്തരം പിഴവുകള്‍ സംഭവിക്കുന്നത്. കോച്ചുകള്‍ക്കും ഫിസിയോ തെറാപ്പിസ്റ്റുകള്‍ക്കും ലക്ഷങ്ങളാണ് ശമ്പളം. അവര്‍ അവധിക്ക് പോയിരുന്നോയെന്നും മന്‍ ചോദിച്ചു.

നേരത്തെ, കടുത്ത പോരാട്ടത്തില്‍ പ്രീക്വാര്‍ട്ടറില്‍ ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം യുയി സുസാക്കി, ക്വാര്‍ട്ടറില്‍ മുന്‍ യൂറോപ്യന്‍ ചാംപ്യനും 2018ലെ ലോക ചാംപ്യന്‍ഷിപ്പ് വെങ്കല മെഡല്‍ ജേതാവുമായ ഒക്സാന ലിവാച്ച് എന്നിവരെ തോല്‍പ്പിച്ചാണ് വിനേഷ് ഫോഗട്ട് സെമിയില്‍ ഇടംപിടിച്ചത്. അവിടെ ക്യൂബയുടെ യുസ്‌നെയ്‌ലിസ് ഗുസ്മന്‍ ലോപസിനെ മലര്‍ത്തിയടിച്ചാണ് വിനേഷ് സ്വപ്ന ഫൈനലിന് ടിക്കറ്റെടുത്തത്.

Previous Post Next Post