കണ്ണീരിൻ്റെ എട്ടാം നാൾ; ഇന്ന് തിരച്ചിൽ സൺറൈസ് വാലിയിൽ

വയനാട് ഉരുള്‍പൊട്ടലില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഇന്നും തുടരും. ഇന്ന് പ്രധാനപ്പെട്ട ഒരു ആക്ഷന്‍ പ്ലാന്‍ നടപ്പാക്കാന്‍ തീരുമാനിച്ചതായി റവന്യു മന്ത്രി കെ.രാജന്‍ അറിയിച്ചു.
സൂചിപാറയിലെ സണ്‍റൈസ് വാലി കേന്ദ്രീകരിച്ചാണ് ഇന്ന് തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ചാലിയാറിന്റെ ഇരു കരകളിലും സമഗ്രമായി തിരച്ചില്‍ നടത്തിയെങ്കിലും ഒരു ചെറിയ ഭാഗം മനുഷ്യര്‍ക്ക് എത്തിപ്പെടാന്‍ കഴിയാത്ത സാഹചര്യമുണ്ട്. അവിടെയാണ് ഇന്ന് തിരച്ചില്‍ നടത്തുക.

പരിശീലനം നേടിയ രണ്ട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും, നാല് എസ്‌ഒജിയും ആറ് ആര്‍മി സൈനികരും അടങ്ങുന്ന 12 പേര്‍ ഇന്ന് രാവിലെ എട്ട് മണിക്ക് എസ്‌കെഎംജെ ഗ്രൗണ്ടില്‍ നിന്ന് എയര്‍ ലിഫ്റ്റിങ്ങിലൂടെ സ്‌പോട്ടില്‍ എത്തിച്ചേരും. സണ്‍റൈസ് വാലിയോട് ചേര്‍ന്ന് കിടക്കുന്ന ഇരു കരകളിലും തിരച്ചില്‍ നടത്തും. അവിടെ നിന്നും മൃതശരീരങ്ങള്‍ കൊണ്ടുവരേണ്ടത് ഉണ്ടെങ്കില്‍ പ്രത്യേക ഹെലികോപ്റ്റര്‍ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സൈന്യം തീരുമാനിക്കും വരെ തിരച്ചില്‍ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചിരുന്നു. അതേസമയം ഉരുള്‍പൊട്ടലില്‍ മരിച്ചവരില്‍ തിരിച്ചറിയാത്ത 30 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളും ഇന്നലെ സംസ്കരിച്ചിരുന്നു. ദുരന്തനിവാരണ നിയമമനുസരിച്ച്‌ ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ കണ്ടെത്തിയ 64 സെന്റ് സ്ഥലത്തായിരുന്നു സംസ്‌കാരം. ദുരന്തത്തില്‍ ഇതുവരെ 391 പേര്‍ മരിച്ചെന്നാണു കണക്ക്.
Previous Post Next Post