ആ നീല നെയില്‍ പോളിഷ് അനാമികയുടേതാണ്, തിരിച്ചറിഞ്ഞ് പിതാവ്; ഹൃദയം നുറുങ്ങുന്ന രംഗങ്ങള്‍


 

കല്‍പ്പറ്റ: ദൂരേക്ക് നോക്കി ബ്രെഷ്‌നെവ് മേപ്പാടിയിലെ എംഎസ്എം ഹാളിന്റെ പടികളില്‍ ഇരുന്നു. വയനാട്ടിലെ മൂന്ന് ഗ്രാമങ്ങളെ തകര്‍ത്തെറിഞ്ഞ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ എത്തിയ അനേകം ആളുകളുടെ കൂട്ടത്തില്‍ അദ്ദേഹവും ഉണ്ടായിരുന്നു.

വയനാട് ദുരന്തത്തിന് ശേഷം ബ്രെഷ്‌നെവിന്റെ മകള്‍ അനാമികയെ (14)കാണാതായി. ഉരുള്‍പൊട്ടല്‍ ഉണ്ടാകുമ്പോള്‍ ചൂരല്‍മല സ്‌കൂള്‍ റോഡിലുള്ള ഇവരുടെ തറവാട്ട് വീട്ടിലായിരുന്നു അനാമിക. ഞായറാഴ്ച രാവിലെ, മലപ്പുറത്തെ ചാലിയാര്‍ നദിയില്‍ നിന്ന് കണ്ടെടുത്ത കൗമാരക്കാരിയുടേതെന്ന് കരുതുന്ന ഭാഗികമായി അഴുകിയ മൃതദേഹം തിരിച്ചറിയാനാണ് ബ്രെഷ്‌നെവിനെ വിളിച്ചുവരുത്തിയത്.

ശരീരത്തിന്റെ കൈത്തണ്ടയ്ക്ക് മാത്രമേ എന്തെങ്കിലും സൂചന നല്‍കാന്‍ കഴിയൂ. പക്ഷേ ബ്രെഷ്‌നെവ് അത് തന്റെ മകളാണെന്ന് തിരിച്ചറിയുകയായിരുന്നു. ദുരന്തം സംഭവിക്കുമ്പോള്‍ തന്റെ മകള്‍ നീല നെയില്‍ പോളിഷ് ധരിച്ചിരുന്നുവെന്നും അത് ഇപ്പോഴും കേടുകൂടാതെയിരിക്കുകയാണെന്നും വിങ്ങലോടെ അദ്ദേഹം പറഞ്ഞു. എന്നാല്‍ മറ്റൊരു കുടുംബവും മൃതദേഹത്തിന്മേല്‍ അവകാശവാദം ഉന്നയിച്ചതിനാല്‍ കാത്തിരിക്കാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.

ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ മറ്റൊരു കുടുംബം എത്തി. സങ്കടം നിറഞ്ഞ മുഖമുള്ള ഒരു കൂട്ടം സ്ത്രീകള്‍ അത് തങ്ങളുടെ കാണാതായ പെണ്‍കുട്ടിയാണെന്ന് ഉറച്ചു പറഞ്ഞു. തങ്ങളുടെ കുട്ടി ഒരിക്കലും നെയില്‍ പോളിഷ് ഉപയോഗിക്കാത്തതിനാല്‍, മൃതദേഹം നദിയില്‍ കുറച്ച് ദിവസങ്ങള്‍ കിടന്നതിന് ശേഷം അവളുടെ നഖങ്ങള്‍ നീലയായി മാറിയിരിക്കാമെന്ന് അവര്‍ അവകാശപ്പെട്ടു.

ഇരു കൂട്ടരുടെയും അവകാശവാദങ്ങള്‍ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കി. ഒടുവില്‍ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന ശേഷം ഇരുവീട്ടുകാരുടെയും സാന്നിധ്യത്തില്‍ നഖം പരിശോധിക്കാന്‍ തീരുമാനിച്ചു. നഖത്തിന്റെ ഭാഗം ചുരണ്ടാന്‍ തുടങ്ങിയപ്പോള്‍ അത് നെയില്‍ പോളിഷ് ആണെന്ന് തെളിഞ്ഞു. ഒടുവില്‍ മൃതദേഹം ബ്രെഷ്‌നെവിന് കൈമാറി മേപ്പാടി മാരിയമ്മന്‍ ക്ഷേത്രത്തിന് സമീപമുള്ള സമൂഹ ശ്മശാനത്തില്‍ സംസ്‌കരിച്ചു.

വെള്ളാര്‍മല ജിവിഎച്ച്എസ്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു അനാമിക. കുടുംബത്തിന് മറ്റ് മൂന്ന് പേരെ കൂടി നഷ്ടപ്പെട്ടു. അനാമികയുടെ മുത്തശ്ശിയും അവളുടെ അമ്മായിയും ഭര്‍ത്താവുമാണ് വിട പറഞ്ഞത്.

Previous Post Next Post