വീട്ടില്‍ കളിക്കാനെത്തിയ ആറ് വയസുകാരിയെ പീഡിപ്പിച്ചു, കരഞ്ഞപ്പോള്‍ വായില്‍ പാവാട തിരുകി: 30 കാരന് 65 വര്‍ഷം കഠിന തടവ്



തിരുവനന്തപുരം: ആറു വയസ്സുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ കേസില്‍ അയല്‍വാസിയായ യുവാവിന് 65 വർഷം കഠിനവു 60,000 രൂപ പിഴയും ശിക്ഷ.

30കാരനായ പ്രതി രാഹുലിനാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. 

ആറു വയസ്സുകാരിയെ പീഡിപ്പിക്കാൻ തയാറായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി ആർ രേഖ പറഞ്ഞത്. പിഴത്തുക കുട്ടിക്കു നല്‍കണമെന്നും അടച്ചില്ലെങ്കില്‍ 8 മാസം കൂടുതല്‍ തടവ് അനുഭവിക്കണമെന്നും വിധിന്യായത്തില്‍ പറഞ്ഞിട്ടുണ്ട്. കടുത്ത ശിക്ഷ നല്‍കിയാല്‍ മാത്രമേ സമൂഹത്തില്‍ ഇത്തരം പ്രവൃത്തികള്‍ ആവർത്തിക്കാതിരിക്കു എന്നും വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.

2023 ഏപ്രില്‍ 7,10,17 തീയതികളില്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പ്രതിയുടെ വീട്ടില്‍ കളിക്കാൻ എത്തിയ കുട്ടിയെ പ്രതി പീഡിപ്പിക്കുകയായിരുന്നു. പീഡന സമയത്ത് കുട്ടി ഉറക്കെ കരഞ്ഞപ്പോള്‍ പ്രതി പാവാട വായില്‍ തിരുകി. പുറത്ത് പറഞ്ഞാല്‍ അടിക്കുമെന്നും ഭീഷണിപ്പെടുത്തി. പീഡനത്തെ തുടർന്ന് കുട്ടിയുടെ സ്വകാര്യഭാഗത്ത് ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാല്‍ പ്രതിയെ ഭയന്നു കുട്ടി വിവരം വീട്ടില്‍ പറഞ്ഞില്ല.


വേദന സഹിക്കാനാവാതെ കരഞ്ഞ കുഞ്ഞിനെയും കൊണ്ട് ആശുപത്രിയില്‍ പോകാൻ ശ്രമിച്ചെങ്കിലും സമ്മതിച്ചില്ല. കുട്ടി നിർത്താതെ കരഞ്ഞതിനെ തുടർന്ന് അമ്മ അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്കു കൊണ്ടുപോയി. അവിടെയുള്ള ഒരു ജീവനക്കാരിയാണ് കുട്ടിയുടെ സ്വകാര്യഭാഗം പരിശോധിക്കാൻ അമ്മയോട് പറഞ്ഞത്. അപ്പോഴാണു ഗുരുതരമായ പരുക്ക് കണ്ടത്.

തുടർന്നു കുട്ടിയോട് ആവർത്തിച്ച്‌ ചോദിച്ചപ്പോഴാണു പീഡന വിവരം വെളിപ്പെടുത്തിയത്. ഉടൻ തന്നെ വീട്ടുകാർ പേരൂർക്കട പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു. കുട്ടി ഗുരുതരമായ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വൈദ്യ പരിശോധന നടത്തിയ ഡോക്ടറും സ്ഥിരീകരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ അയല്‍വാസിയായ പ്രതി രാഹുലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഒരു മാസത്തിനുള്ളിലാണ് കേസിന്റെ വിചാരണ കോടതി പൂർത്തീകരിച്ചത്. സ്പെഷ്ല്‍ പബ്ലിക് പ്രോസിക്യൂട്ടർ ആർ.എസ്.വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ.വൈ. അഖിലേഷ് എന്നിവർ പ്രോസിക്യൂഷന് വേണ്ടി ഹാജരായി. 15 സാക്ഷികളെയാണു കേസില്‍ വിസ്തരിച്ചത്. 25 രേഖകളും ഹാജരാക്കി. വനിതാ പൊലീസ് സ്റ്റേഷൻ എസ്.ഐ. ആശാചന്ദ്രൻ, പേരൂർക്കട സി.ഐ വി.സൈജുനാഥ് എന്നിവരാണ് കേസ് അന്വേഷിച്ചത്.

Previous Post Next Post