ബജറ്റില്‍ അവഗണനയില്ലെന്ന് സുരേഷ് ഗോപി; കേരളത്തിന് ഏറ്റവും പ്രയോജനകരമായ ബജറ്റെന്ന് മുരളീധരന്‍

ന്യൂഡല്‍ഹി: ബജറ്റില്‍ കേരളത്തെ തഴഞ്ഞു എന്ന ആരോപണത്തിന് മറുപടിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരളത്തില്‍ ചെറുപ്പക്കാര്‍ ഇല്ലേ?, സ്ത്രീകള്‍ ഇല്ലേ?, ഫിഷറീസ് ഇല്ലേ? എന്നായിരുന്നു സുരേഷ് ഗോപിയുടെ മറു ചോദ്യം. കേരളം കൃത്യമായി സ്ഥലം ഏറ്റെടുത്ത് നല്‍കിയാല്‍ എയിംസ് വരുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു.

കേരളത്തിന് ഏറ്റവും പ്രയോജനകരമായ ബജറ്റാണിതെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. പലിശരഹിത വായ്പാ പദ്ധതി നീട്ടാനുള്ള നിര്‍ദേശം കേരളത്തിന് ഗുണകരമാണ്. കേരളത്തിലെ യുവാക്കള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നതാണ് ബജറ്റ്. കിഫ്ബിയുടെ പേരിലുള്ള തര്‍ക്കങ്ങള്‍ മാറ്റി, കേന്ദ്രസര്‍ക്കാരിന്‍രെ പലിശ രഹിത വായ്പ പദ്ധതി പ്രയോജനപ്പെടുത്തണമെന്നും വി മുരളീധരന്‍ ആവശ്യപ്പെട്ടു.

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച ബജറ്റ് നമ്മുടെ നാട്ടിലെ യുവാക്കള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. ബജറ്റിലെ ഏറ്റവും വലിയ ഊന്നല്‍ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കാനും നൈപുണ്യവികസനത്തിനും വിദ്യാഭ്യാസ മേഖലയ്ക്കുമാണ്. യുവാക്കള്‍ക്കും മധ്യവര്‍ഗത്തിനും ഗ്രാമീണമേഖലയ്ക്കും ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്ന ബജറ്റാണിതെന്നും വി മുരളീധരന്‍ പറഞ്ഞു.

അതേസമയം മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അങ്ങേയറ്റം നിരാശാജനകമാണെന്ന് സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇത്രയും കേരള വിരുദ്ധമായ ബജറ്റ് ഉണ്ടായിട്ടില്ല. കേരളത്തിന്റെ ഏറ്റവും ന്യായമായ ഒരു കാര്യവും സംരക്ഷിക്കാന്‍ തയ്യാറാകാത്ത ബജറ്റ് ആയിപ്പോയി ഇതെന്ന് അങ്ങേയറ്റം പ്രതിഷേധത്തോടെയും വിഷമത്തോടെയും പറയുന്നുവെന്ന് ധനമന്ത്രി ബാലഗോപാല്‍ അഭിപ്രായപ്പെട്ടു.

Previous Post Next Post