രക്ഷാപ്രവര്‍ത്തനത്തിന് സൈന്യവും; താത്കാലിക പാലം നിര്‍മിക്കും; മുണ്ടക്കൈ സഹായം തേടുന്നു


 

തിരുവനന്തപുരം: വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിക്കാനായി സൈന്യവും രംഗത്ത്. 225 സൈനികരെ രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിച്ചതായി അധികൃതര്‍ അറിയിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനമാനിച്ചാണ് സൈന്യമെത്തിയത്. മദ്രാസില്‍ നിന്നുള്ള സെക്കന്‍ഡ് ഇന്‍ കമാന്‍ഡിന്റെ നേതൃത്വത്തില്‍ 122 പേരടങ്ങുന്ന സംഘവും കോഴിക്കോടും കണ്ണൂരില്‍ നിന്നുമുള്ള സൈനികരുമാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. നിലവിലുള്ള രക്ഷാപ്രവര്‍ത്തനം ത്വരിതഗതിയിലാക്കാനാണ് സൈന്യമെത്തുന്നത്.

നിലവില്‍ 250 അംഗ എന്‍ഡിആര്‍എഫ് സംഘം ചൂരല്‍ പുഴയ്ക്ക് ഇക്കരെയുള്ള ഭാഗത്തെ രക്ഷാപ്രവര്‍ത്തനമാണ് നയിക്കുന്നത്. ചൂരല്‍മലയില്‍ സൈന്യം എത്തിയശേഷം മുണ്ടക്കൈ മേഖലയിലേക്കും ചൂരല്‍പ്പുഴയ്ക്ക് അക്കരയ്ക്കും എത്തിപ്പെടാനായി താല്‍ക്കാലിക പാലം നിര്‍മിച്ച് രക്ഷാപ്രവര്‍ത്തനം നടത്തും. ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവര്‍ത്തനം വ്യോമമാര്‍ഗം മാത്രം സാധ്യമാകുന്ന സാഹചര്യമാണ്. രക്ഷാദൗത്യം പ്രതിസന്ധിയിലാണ്. സൈന്യം എത്തിയാല്‍ ഇവിടെ താല്‍ക്കാലിക പാലം നിര്‍മിക്കാനാണ് നീക്കം.

പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്.സൂളൂരില്‍ നിന്ന് രണ്ട് ഹെലികോപ്റ്റര്‍ വയനാട്ടിലേക്ക് തിരിച്ചെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കോഴിക്കോട്ട് ഇറക്കി.

Previous Post Next Post