വിഴിഞ്ഞം തുറമുഖത്തെ ട്രയല്‍ റണ്ണിന്റെ ഉദ്ഘാടനം ഇന്ന് നടക്കും. കപ്പിലിന്റെ ഔദ്യോഗിക സ്വീകരണവും നടക്കും.
രാവിലെ പത്ത് മണിക്ക് വിഴിഞ്ഞം തുറമുഖത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സാൻ ഫെർണാണ്ടോ കപ്പലിനെ സ്വീകരിക്കും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയാകും. തുറമുഖമന്ത്രി വി എൻ വാസവൻ അധ്യക്ഷനാകും.
സംസ്ഥാന മന്ത്രിമാർ, അദാനി പോർട്‌സ് സിഇഒ കരണ്‍ അദാനി തുടങ്ങിയവർ പങ്കെടുക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശനെ ചടങ്ങിലേക്ക് ക്ഷണമില്ല. ശശി തൂർ എംപി ചടങ്ങില്‍ നിന്നും വിട്ടു നില്‍ക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക ചടങ്ങിന് ശേഷം ബാക്കി കണ്ടെയ്നറുകള്‍ ഇറക്കി സാൻ ഫെർണാണ്ടോ വൈകീട്ടോടെ വിഴിഞ്ഞം തീരം വിടും.
ഇന്നലെ രാവിലെയാണ് സാൻ ഫെർണാണ്ടോ എന്ന മദർഷിപ്പ് വിഴിഞ്ഞം തുറമുഖത്തെത്തിയത്. കപ്പിനെ വാട്ടർ സല്യൂട്ട് നല്‍കി സ്വീകരിച്ചു. മെർസ്‌കിന്റെ 300 മീറ്റർ നീളമുള്ള സാൻ ഫെർണാണ്ടോ ചരക്കുകപ്പലിന്റെ ബെർത്തിങ് മധുരം വിതരണം ചെയ്‌താണ് ആഘോഷിച്ചത്. ശനിയാഴ്ച മുതല്‍ കൊല്‍ക്കത്ത, മുംബൈ തുറമുഖങ്ങളിലേക്ക് കണ്ടെയ്‌നർ കൊണ്ടുപോകാൻ ചെറുകപ്പലുകള്‍ (ഫീഡർ വെസലുകള്‍) വന്നു തുടങ്ങും. ഇവ കൂടി എത്തുന്നതോടെ ട്രാൻസ്‌ഷിപ്പ്‌മെന്റുമാകും.