ഇരിട്ടി പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഇരിട്ടി പൂവം പുഴയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാർഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂറിലെ സ്വകാര്യ കോളജിലെ സൈക്കോളജി അവസാന വർഷ വിദ്യാർഥിനി എടയന്നൂർ സ്വദേശിനി ഷഹർബാന(20)യുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഒപ്പമുണ്ടായിരുന്ന അഞ്ചരക്കണ്ടി സ്വദേശിനി സൂര്യയ്ക്കായി (21) തിരച്ചില്‍ തുടരുകയാണ്.
പഴശി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശമായ പടിയൂര്‍ പുവംകടവില്‍ വച്ചാണ് രണ്ട് വിദ്യാർഥികളും ഒഴുക്കില്‍പ്പെട്ടത്. ഇരുവരും മീന്‍പിടുത്തക്കാരുടെ വലയില്‍പ്പെട്ടുവെങ്കിലും വലിച്ചു രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ വേര്‍പ്പെട്ടു പോവുകയായിരുന്നു ചൊവ്വാഴ്ച്ച വൈകിട്ട്, അഞ്ചു മണിയോടെയാണ് അപകടം ഉണ്ടായത്. എടയന്നൂര്‍ തെരൂര്‍ അഫ്‌സത്ത് മന്‍സിലില്‍ മുഹമ്മദ് കുഞ്ഞിയുടെയും അഫ്‌സത്തിന്റെയും മകളാണ് ഷഹർബാന. ഷെഫീഖ് ഭർത്താവാണ്.

പരീക്ഷ കഴിഞ്ഞ് സഹപാഠിയ്‌ക്കൊപ്പം ജെസ്‌നയുടെ പടിയൂരിനടുത്തെ വീട്ടില്‍ എത്തിയതായിരുന്നു. അതിനിടെ പുഴയും പഴശി അണക്കെട്ടിന്റെ ഭാഗങ്ങളും കാണാനായി പൂവം കടവിലെത്തുകയായിരുന്നു. മഴയില്‍ കുതിര്‍ന്ന മണ്‍തിട്ട ഇടിഞ്ഞു ഇരുവരും പുഴയിലേക്ക് വീഴുകയായിരുന്നു, ജസ്‌നയുടെ നിലവിളി കേട്ടാണ് നാട്ടുകാര്‍ ഓടിയെത്തിയത്. ഇവര്‍ വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. ഉടന്‍ തന്നെ മട്ടന്നൂര്‍, ഇരിട്ടി എന്നിവടങ്ങളില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് അംഗങ്ങള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
Previous Post Next Post