രണ്ടായിരം പേര്‍ക്ക് പിടിയും പോത്തു കറിയും; ഫ്രാന്‍സിസ് ജോര്‍ജിന്‍റെ ജയം ആഘോഷിച്ച് പിറവം



കൊച്ചി: പിറവത്ത് ഫ്രാൻസിസ് ജോർജ് വിജയിച്ചാൽ 2500 പേർക്ക് പോത്തും പിടിയും നൽകുമെന്നുമുള്ള എൽഡിഎഫ് നേതാവ് ജിൽസ് പെരിയ പുറം വാഗ്ദാനം പാലിച്ചു. രണ്ടു കേരള കോൺഗ്രസ് പാർട്ടികൾ തമ്മിൽ ബലപരീക്ഷണം നടന്ന കോട്ടയം ലോക്‌സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജിന്റെ വിജയത്തിനു കൊഴുപ്പുകൂട്ടാനാണ് നാട്ടുകാർക്കു പിടിയും ചൂടൻ പോത്തുകറിയും നൽകിയത്. എൽഡിഎഫ് സ്ഥാനാർഥി തോമസ് ചാഴികാടന്റെ പാർട്ടിയിലെ തന്നെ അംഗവും പിറവം നഗരസഭാ ഭരണത്തിൽ എൽഡി എഫിന് ഒപ്പംനിൽക്കുന്ന കൗൺസിലറുമായ ജിൽസ് പെരിയപ്പുറവും ഒരു വിഭാഗം യുഡിഎഫ് പ്രവർത്തകരുമായിരുന്നു പിന്നണിയിൽ.

200 കിലോഗ്രാം അരിപ്പൊടിയും 250 കിലോഗ്രാം പോത്തിറച്ചിയും ഉപയോഗിച്ചാണു 2000 പേർക്കുള്ള വിഭവങ്ങൾ ഒരുക്കിയത്. സമീപത്തെ അഗതി മന്ദിരങ്ങളിലും ബസ് സ്റ്റാൻഡ് പരിസരത്തുമായിരുന്നു വിതരണം. ആഘോഷം കേരള കോൺഗ്രസ് (ജോസഫ്) ഉന്നതാധികാര സമിതി അംഗം അപു ജോസഫ് ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ ടേമിൽ എംപിയായിരുന്ന തോമസ് ചാഴികാടൻ പിറവം മണ്ഡലത്തെ അവഗണിച്ചതിനാൽ പരാജയം ആഘോഷമാക്കുന്നുവെന്നാണ് കൂട്ടായ്മയുടെ നിലപാട്. നിയമസഭാ തെരഞ്ഞെടുപ്പു മുതൽ ജിൽസ് പെരിയപ്പുറം സ്വന്തം പാർട്ടിയുമായി (കേരള കോൺഗ്രസ് എം) അകൽച്ചയിലാണ്. ഇടയ്ക്കു യുഡിഎഫ് വേദികളിലും എത്താറുണ്ട്. സ്വന്തം മുന്നണിയിലെ സ്ഥാനാർഥിയുടെ പരാജയം ആഘോഷമാക്കിയതിൽ ജിൽസിനെതിരെ പാർട്ടി നടപടിയുണ്ടാകുമോയെന്നാണു ജനം ഒറ്റുനോക്കുന്നത്.

Previous Post Next Post