ന്യൂഡൽഹി: സർക്കാർ രൂപീകരിക്കുന്നത് സംബന്ധിച്ച് എൻഡിഎയുടെയും ഇന്ത്യാ സഖ്യത്തിന്റെയും നിർണായക യോഗം ഇന്ന് ഡൽഹിയിൽ. 543 അംഗ ലോക്‌സഭയിൽ എൻഡിഎ 294 സീറ്റുകൾ നേടി. സർക്കാർ രൂപീകരിക്കുന്നതിന് വേണ്ട 272 എന്ന മാന്ത്രിക സംഖ്യയെക്കാൾ 22 അധികം സീറ്റുകൾ. പ്രതിപക്ഷ ഐക്യമായ ഇന്ത്യാ മുന്നണി നേടിയത് 234 സീറ്റുകളാണ്. സർക്കാർ രൂപീകരിക്കാൻ വേണ്ടതിനെക്കാൾ 38 സീറ്റുകളുടെ കുറവ്.
ബിജെപി നേതൃത്വത്തിലുള്ള മന്ത്രിസഭ രൂപീകരിക്കാൻ എൻഡിഎയുടെ ഭാഗമായ ടിഡിപി, ജെഡിയു പാർട്ടികൾ സ്വീകരിക്കുന്ന നിലപാടുകൾ നിർണായകമാകും. ടിഡിപിക്ക് 16 സീറ്റുകളും ജെഡിയുവിന് 12 സീറ്റുകളുമാണ് ലഭിച്ചത്. ഇരുവർക്കുമൊപ്പം മറ്റുള്ളവരുടെ പിന്തുണ കൂടി ഉറപ്പാക്കുന്നതോടെ സർക്കാർ രുപീകരിക്കാനാകുമെന്നാണ് ഇന്ത്യാ സഖ്യം കണക്കുകൂട്ടുന്നത്.
ഡൽഹിയിൽ നടക്കുന്ന ചർച്ചയിലേക്ക് വ്യത്യസ്ത സഖ്യത്തിൽപ്പെട്ട നിതീഷ് കുമാറും തേജസ്വി യാദവും ഒരേ വിമാനത്തിലാണ് ഡൽഹിയിലേക്ക് പോകുന്നത്. സുപ്രധാനഘട്ടങ്ങളിൽ മുന്നണി മാറ്റം ശീലമാക്കിയ നിതീഷ് കുമാർ തിരിച്ച് ഇന്ത്യാ സഖ്യത്തിന്റെ ഭാഗമാകുമെന്നും കരുതുന്നവർ ഏറെ.
അതേസമയം, തങ്ങൾ എൻഡിഎയുടെ ഭാഗമായി തുടരുമെന്ന് ജെഡിയു നേതാവായ കെസി ത്യാഗി അഭിപ്രായപ്പെട്ടു. ഇന്ത്യാസഖ്യത്തിലേക്ക് മാറുമെന്നത് ഊഹാപോഹം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ആന്ധ്രയിൽ വൻ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയെ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവിനെ പ്രധാനമന്ത്രി ഫോണിൽ വിളിച്ച് അഭിനന്ദിച്ചു. എൻഡിഎയ്‌ക്കൊപ്പം തുടരാൻ ആന്ധ്രാപ്രദേശിന് പ്രത്യേകപദവി ഉൾപ്പടെ കേന്ദ്രമന്ത്രിസഭയിൽ പ്രധാനവകുപ്പുകളും ടിഡിപി ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ രണ്ട് നേതാക്കളും മുൻപ് പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ച് രംഗത്തെത്തിയവരാണ്, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുൻപ് ബിജെപിയെ നേരിടാൻ പ്രതിപക്ഷ മുന്നണി രൂപീകരിക്കുന്നതിനുള്ള ചർച്ചകൾക്ക് നേതൃത്വം നൽകയിതും നിതീഷ് കുമാറായിരുന്നു. എന്നാൽ അവസാനനിമിഷം മറുകണ്ടം ചാടുകയായിരുന്നു.