മുൻ മന്ത്രി റോഷി അഗസ്റ്റിനെതിരെ വിജിലന്‍സ് അന്വേഷണം. മലങ്കര ടൂറിസം പദ്ധതിയില്‍ 112 കോടിയുടെ ക്രമക്കേടുണ്ടെന്ന പരാതിയിലാണ് അന്വേഷണം.ഇടുക്കി വിജിലന്‍സ് യൂണിറ്റ് ഡിവൈഎസ്പിക്കാണ് അന്വേഷണച്ചുമതല. പ്രാഥമിക അന്വേഷണം നടത്തി, എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് വിജിലന്‍സ് മേധാവിയുടെ നിര്‍ദേശം.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന FSIT റീഡിഫൈന്‍ ഡെസ്റ്റിനേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. മലങ്കര ജലാശയത്തില്‍ നടത്തിയ ടൂറിസം പദ്ധതിയില്‍ വലിയ അഴിമതി നടന്നെന്നാണ് ആരോപണം. ടെന്‍ഡര്‍ നല്‍കിയതില്‍ വീഴ്ചയുണ്ടെന്നാണ് പരാതി.
പ്രൈവറ്റ് കമ്പനിക്ക് ലാഭമുണ്ടാക്കുന്ന രീതിയിലാണ് പദ്ധതിയുടെ ടെന്‍ഡറെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. മുട്ടം സ്വദേശിയും തൊടുപുഴ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റുമായ ബേബി ജോസഫാണ് പരാതി നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറി ആറാം ദിവസമാണ് മുന്‍ മന്ത്രിക്കെതിരെയുള്ള വിജലന്‍സ് അന്വേഷണം.